ബന്ദിപ്പൂര്‍ വനമേഖലയില്‍ വന്‍ കാട്ടുതീ; മൈസൂര്‍ -ഊട്ടി ദേശീയപാതയില്‍ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു

തീ പിടുത്തം കാരണം ഹെക്ടര്‍ കണക്കിന് വനം നശിച്ചുവെന്നാണ് കരുതുന്നത്

ബന്ദിപ്പൂര്‍: ബന്ദിപ്പൂര്‍ മുതുമല വനമേഖലയില്‍ വന്‍ കാട്ടുതീ. ഇന്നലെ ഉച്ചയോടെ ബന്ദിപൂര്‍ വനത്തിലെ ഗോപാല്‍സാമി പേട്ട ഭാഗത്താണ് ആദ്യം തീ കണ്ടത്. പിന്നീട് വാച്ചിനഹള്ളി ഭാഗത്തേക്കും മേല്‍ക്കമ്മനഹള്ളിയിലേക്കും തീ പടര്‍ന്നു പിടിക്കുകയായിരുന്നു. കര്‍ണാടക വനംവകുപ്പിന്റെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിന് ഒടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

കാട്ടുതീ കാരണം മൈസൂര്‍ -ഊട്ടി ദേശീയപാതയില്‍ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. തമിഴ്‌നാട് വനം വകുപ്പിന് കീഴിലുള്ള മുതുമലയില്‍ ശക്തമായ കാറ്റ് തീ അണക്കാനുള്ള ശ്രമങ്ങള്‍ക്ക് പ്രതിസന്ധിയുണ്ടാക്കി. തീ പിടുത്തം കാരണം ഹെക്ടര്‍ കണക്കിന് വനം നശിച്ചുവെന്നാണ് കരുതുന്നത്. കാട്ടുതീ കാരണം വയനാട് വന്യജീവി സങ്കേതവും ജാഗ്രതയിലാണ്. അതേ സമയം നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് വനംവകുപ്പ് നല്‍കുന്ന വിവരം.

Exit mobile version