നാല് ചുവരുകള്‍ക്ക് ഉള്ളില്‍ ഒതുങ്ങാതെ ബാഗ് നിര്‍മ്മിച്ച് ലക്ഷങ്ങള്‍ സമ്പാദിച്ച് ഈ വീട്ടമ്മ; ഫ്‌ളിപ്പ്കാര്‍ട്ട് വഴി മാസം സമ്പാദിക്കുന്നത് എട്ട് ലക്ഷം; മാതൃകയാക്കാം റിതുവിനെ!

സോണിപത്: ഇ-കോമേഴ്‌സില്‍ വിജയരഥം തെളിയിച്ചവരുടെ വാര്‍ത്തകള്‍ക്കിടയില്‍ ഏറെ വ്യത്യസ്തയാവുകയാണ് ഹിരായണയിലെ സോനിപത് സ്വദേശിയായ റിതു കൗശികിന്റെ കഥ. ചെറു പ്രായത്തിലെ വിവാഹം കഴിഞ്ഞു രണ്ടു കുട്ടികളായെങ്കിലും ഇന്ന് വീട്ടിലിരുന്ന് തന്നെ മാസം എട്ട് ലക്ഷം രൂപ സമ്പാദിക്കുകയാണ് ഈ വീട്ടമ്മ. അടുക്കളയില്‍ നിന്ന് അരങ്ങത്തേക്കുള്ള യാത്രയില്‍ റിതു കൂട്ടുപിടിച്ചത് ഇ-കൊമേഴ്സിലൂടെയുള്ള ഓണ്‍ലൈന്‍ വില്‍പനയെ. ഫ്ളിപ്പ്കാര്‍ട്ടിലെ ടോപ്പ് സെല്ലര്‍മാരില്‍ ഒരാള്‍ കൂടിയാണ് റിതു.
പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ള വിവാഹിതയായി രണ്ട് കുഞ്ഞുങ്ങളുടെ അമ്മയുമായ ശേഷമാണ് റിതു സ്വയം സമ്പാദിക്കുന്നതിനെ കുറിച്ച് ആലോചിച്ച് തുടങ്ങിയത്. ആദ്യം ചെയ്തതു മുടങ്ങിയ പഠനം മുഴുമിപ്പിക്കുകയായിരുന്നു. ഗവണ്‍മെന്റ് ഉദ്യോഗസ്ഥനായ ഭര്‍ത്താവ് എല്ലാ പിന്തുണയുമായി ഒപ്പം നിന്നപ്പോള്‍ 2016ല്‍ റിതു ബിരുദം പൂര്‍ത്തിയാക്കി. ഹാന്‍ഡ്ബാഗുകള്‍ ഉണ്ടാക്കുന്നതില്‍ നേരത്തെ തന്നെ റിതുവിനു താല്‍പര്യമുണ്ടായിരുന്നതിനാല്‍ തന്റെ മേഖല ഇതു തന്നെയായാലോ എന്ന് ഈ വീട്ടമ്മ ആലോചിക്കുകയായിരുന്നു. പലരും ഓണ്‍ലൈനില്‍ സ്ഥിരം ഷോപ്പിങ് ചെയ്യുന്നത് കണ്ടതോടെ തന്റെ ഹാന്‍ഡ്ബാഗുകള്‍ ഓണ്‍ലൈനില്‍ വിറ്റാലെന്താ എന്ന ചിന്തയായി.

അങ്ങനെ റിതുവിന്റെ 31-ാം വയസ്സില്‍ റിതുപാല്‍ കളക്ഷന്‍സ് പിറന്നു. നിരുത്സാഹപ്പെടുത്താന്‍ നിരവധി പേരും പല പ്രതിസന്ധികളും മുന്നില്‍വന്ന് ചാടിയെങ്കിലും എല്ലാത്തിനേയും വകഞ്ഞുമാറ്റി റിതു മുന്നോട്ട് കുതിക്കുകയായിരുന്നു.

ഓണ്‍ലൈന്‍ വ്യാപാരം വളര്‍ത്താനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഇ-കൊമേഴ്സ് സൈറ്റായ ഫ്‌ളിപ്പ്കാര്‍ട്ട് നല്‍കി. വായ്പ നല്‍കാനും ഫ്‌ളിപ്പ്കാര്‍ട്ട് തയ്യാറായിരുന്നെങ്കിലും സാമ്പത്തിക ഉത്തരവാദിത്തം തോന്നാനായി സ്വന്തം സേവിങ്ങ്സ് തന്നെ ഇതിനായി ഉപയോഗിച്ചു. ഭര്‍ത്താവിന്റെ സഹായത്തോടെ കംപ്യൂട്ടര്‍ ഉപയോഗിക്കാന്‍ പഠിച്ചു. കുട്ടികള്‍ സ്‌കൂളില്‍ പോകുന്ന സമയത്തു കംപ്യൂട്ടര്‍ ഉപയോഗം പരിശീലിച്ചു. ഓണ്‍ലൈന്‍ കച്ചവടം തുടങ്ങി ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ പ്രതിമാസം ഒരു ലക്ഷം രൂപയൊക്കെ വരുമാനം ലഭിച്ചു തുടങ്ങി.

ഇന്നു പ്രതിമാസം ഏഴു മുതല്‍ എട്ടു ലക്ഷം രൂപ വരെ തന്റെ ഹാന്‍ഡ്ബാഗ് ഓണ്‍ലൈന്‍ ബിസിനസ്സിലൂടെ റിതു സമ്പാദിക്കുന്നു. 200 മുതല്‍ 1500 രൂപ വരെ വിലയ്ക്കുള്ള ഹാന്‍ഡ് ബാഗുകള്‍ റിതു ഓണ്‍ലൈനായി വില്‍പന നടത്തുന്നുണ്ട്. ദക്ഷിണേന്ത്യയില്‍ നിന്നാണു റിതുവിന്റെ ഉപഭോക്താക്കളില്‍ നല്ലൊരു പങ്കും. രാജ്യത്തിന്റെ കിഴക്ക്, പടിഞ്ഞാറ് ഭാഗങ്ങളില്‍ നിന്നു കൂടി ഉപഭോക്താക്കളെ കണ്ടെത്തി പ്രതിമാസം 20 ലക്ഷം രൂപയിലേക്കു പ്രതിമാസ വില്‍പന വളര്‍ത്തുകയാണ് റിതുവിന്റെ അടുത്ത ലക്ഷ്യം.

Exit mobile version