ഇന്ത്യ ഏറ്റവും അടുത്ത സുഹൃത്ത്; ഭീകരവാദത്തെ നേരിടാന്‍ നിരുപാധിക പിന്തുണ വാഗ്ദാനം ചെയ്ത് ഇസ്രായേല്‍; പിന്തുണ ആവര്‍ത്തിച്ച് യുഎസും

ന്യൂഡല്‍ഹി: വീണ്ടും ഇന്ത്യയ്ക്ക് ശക്തമായ പിന്തുണ പ്രഖ്യാപിച്ച് ഇസ്രായേല്‍. ഭീകരവാദത്തെ നേരിടാന്‍ ഇന്ത്യയ്ക്കു നിരുപാധിക പിന്തുണ വാഗ്ദാനം ചെയ്യുന്നെന്ന് ഇന്ത്യയില്‍ നിയമിതനായ പുതിയ ഇസ്രായേല്‍ സ്ഥാനപതി ഡോ. റോണ്‍ മല്‍ക്ക ഇന്ത്യയെ അറിയിച്ചു. പിന്നാലെ ഭീകരരെ തുടച്ചുനീക്കാന്‍ ഇന്ത്യന്‍ സര്‍ക്കാരുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്നു യുഎസും വ്യക്തമായി. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍, പാകിസ്താന്‍ കൂടുതലായി ഒറ്റപ്പെടുന്നതിനിടെയാണ് ലോകത്തെ ശക്തരായ രാഷ്ട്രങ്ങള്‍ ഇന്ത്യയയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.

ഇന്ത്യയ്ക്കു പ്രതിരോധിക്കാന്‍ എന്താണോ വേണ്ടത്, അതു നിയന്ത്രണമില്ലാതെ നല്‍കും. അടുത്ത സുഹൃത്തായ ഇന്ത്യയ്ക്കു ഭീകരവാദത്തെ പ്രതിരോധിക്കാന്‍ എല്ലാവിധ സഹായവും നല്‍കാനൊരുക്കമാണ്. ഇന്ത്യയെയോ ഇസ്രയേലിനെയോ മാത്രമല്ല, ലോകരാജ്യങ്ങളെയാകെ പ്രതിസന്ധിയിലാക്കുന്ന പ്രശ്‌നമാണു ഭീകരവാദം- വാര്‍ത്താ ഏജന്‍സിയോടു ഇസ്രായേല്‍ സ്ഥാനപതി വ്യക്തമാക്കി.

ഉറ്റസുഹൃത്തായ ഇന്ത്യയ്ക്കു തങ്ങളുടെ അറിവ്, സാങ്കേതികത തുടങ്ങിയവ പങ്കുവയ്ക്കും. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തന്നെ ഇന്ത്യയിലേക്കു നിയോഗിച്ചപ്പോള്‍, ഈ രാജ്യം വളരെ പ്രധാനപ്പെട്ട സുഹൃത്താണെന്നും ബന്ധം ശക്തമാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു- സൈന്യത്തില്‍നിന്നു കേണലായി വിരമിച്ച 52കാരന്‍ റോണ്‍ പറയുന്നു. പുല്‍വാമ ഭീകരാക്രമണം ഉണ്ടായപ്പോള്‍ ഇന്ത്യയോടൊപ്പമുണ്ടെന്നു റോണ്‍ വിശദമായി ട്വീറ്റും ചെയ്തിരുന്നു.

അതേസമയം, ഭീകരാക്രമണത്തിന്റെ വേരറുക്കാന്‍ ഇന്ത്യന്‍ സര്‍ക്കാരുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുകയാണെന്നു യുഎസ് അംബാസഡര്‍ കെന്നത്ത് ജസ്റ്റര്‍ ബംഗളൂരുവില്‍ പറഞ്ഞു. പുല്‍വാമ ആക്രമണത്തെ യുഎസ് നേരത്തേയും അപലപിച്ചിരുന്നു.

Exit mobile version