പുല്‍വാമയില്‍ ജവാന്മാര്‍ കൊല്ലപ്പെട്ടപ്പോള്‍ ഇന്ത്യയിലെ മുസ്ലീമുകള്‍ സന്തോഷിച്ചു; വിവാദ പ്രസ്താവനയുമായി ബിജെപി എംഎല്‍എ

ഹൈദരാബാദ്: പുല്‍വാമ ഭീകരാക്രമണത്തില്‍ സിആര്‍പിഎഫ് ജവാന്‍മാര്‍ ദാരുണമായി കൊല്ലപ്പെട്ടപ്പോള്‍ ഇന്ത്യയിലെ മുസ്ലീങ്ങള്‍ സന്തോഷിച്ചുവെന്ന് ബിജെപി എംഎല്‍എ രാജാ സിങ്. ഒരു പൊതുപരിപാടിയില്‍ പ്രസംഗിക്കവെയാണ് തെലങ്കാനയില്‍ നിന്നുള്ള എംഎല്‍എയായ രാജാ സിങ്ങിന്റെ വിവാദ പ്രസ്താവന.

‘ജമ്മു കശ്മീര്‍ ഭീകരാക്രമണത്തില്‍ 40 ജവാന്മാര്‍ രക്തസാക്ഷികളായപ്പോള്‍ ഇന്ത്യയിലെ മുസ്ലിങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ സന്തോഷം പ്രകടിപ്പിച്ചു. മോഡി ജീ നിങ്ങള്‍ ഇന്ത്യന്‍ പട്ടാളത്തിന് നല്‍കിയ സ്വാതന്ത്ര്യം ഞങ്ങള്‍ക്ക് തരൂ. എല്ലാ തീവ്രവാദികളെയും കൊന്നു തരാം. രാജ്യത്തിന് പുറത്തുള്ളവരെയും അകത്തുള്ളവരെയും കൊന്ന് തരാം. പാക്കിസ്ഥാനെ ഇല്ലാതാക്കി കളയണം. ഇന്ത്യയിലെ ഭാവി തലമുറ എവിടെയായിരുന്നു പാക്കിസ്ഥാന്‍ ഉണ്ടായിരുന്നത്, എന്നു ചോദിക്കണം- രാജാസിങ് പറഞ്ഞു

രാജാ സിങ് നേരത്തെയും വിവാദ പരാമര്‍ശങ്ങള്‍ കൊണ്ട് വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. നേരത്തെ ടെന്നീസ് താരം സാനിയ മിര്‍സ പാക്കിസ്ഥാന്റെ മരുമകള്‍ ആണെന്ന് പറഞ്ഞത് വിവാദമായിരുന്നു. സാനിയയെ തെലങ്കാന ബ്രാന്‍ഡ് അംബാസിഡര്‍ പദവിയില്‍ നിന്നും മാറ്റണമെന്നും പകരം മറ്റാരെയെങ്കിലും ആ പദവി ഏല്‍പ്പിക്കണമെന്നുമാണ് രാജാ സിങ് പറഞ്ഞത്. വിദ്വേഷ പ്രസംഗങ്ങളുടെ പേരില്‍ 30 ഓളം കേസുകളാണ് രാജാസിങ്ങിന്റെ പേരിലുള്ളത്

Exit mobile version