ഭക്ഷ്യവിഷബാധ; റോബര്‍ട്ട് വദ്ര എന്‍ഫോഴ്‌സ്‌മെന്റിന്റെ ചോദ്യം ചെയ്യലിന് എത്തിയില്ല

ഭക്ഷ്യവിഷബാധ കാരണം വദ്രയുടെ ആരോഗ്യം മോശമായെന്നും അദ്ദേഹം വിശ്രമത്തിലാണെന്നും അതുകൊണ്ടാണ് ഇന്ന് എന്‍ഫോഴ്‌സ്‌മെന്റിന്റെ ചോദ്യം ചെയ്യലിന് എത്താന്‍ സാധിക്കാഞ്ഞതെന്ന് വദ്രയുടെ അഭിഭാഷകന്‍ പറഞ്ഞു

ന്യൂഡല്‍ഹി: അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റിന്റെ ചോദ്യം ചെയ്യലിന് റോബര്‍ട്ട് വദ്രയ്ക്ക് ഹാജരാകാന്‍ സാധിച്ചില്ല. ഭക്ഷ്യവിഷബാധ കാരണം വദ്രയുടെ ആരോഗ്യം മോശമായെന്നും അദ്ദേഹം വിശ്രമത്തിലാണെന്നും അതുകൊണ്ടാണ് ഇന്ന് എന്‍ഫോഴ്‌സ്‌മെന്റിന്റെ ചോദ്യം ചെയ്യലിന് എത്താന്‍ സാധിക്കാഞ്ഞതെന്ന് വദ്രയുടെ അഭിഭാഷകന്‍ പറഞ്ഞു.

റോബര്‍ട്ട് വദ്ര ബിസിനസ് പങ്കാളികളുടെ സഹായത്തോടെ ബിനാമി ഇടപാട് വഴി ലണ്ടനില്‍ ആഡംബര വില്ല ഉള്‍പ്പെടെയുള്ള സ്വത്ത് വകകള്‍ സമ്പാദിച്ചെന്ന കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്
റോബര്‍ട്ട് വദ്രയെ നേരത്തെ ചോദ്യം ചെയ്തിരുന്നു. വദ്രയുടെ ഉടമസ്ഥതയിലുള്ള റിയല്‍ എസ്റ്റേറ്റ് കമ്പനി ജീവനക്കാരന്‍ മനോജ് അറോറയുടെ പേരിലാണ് ചില സ്വത്തുക്കള്‍ വാങ്ങിയിരിക്കുന്നത്.

എന്നാല്‍ മനോജ് അറോറയക്ക് ഈ പണത്തിന്റെ ഉറവിടം സംബന്ധിച്ച കൃത്യമായ വിവരം നല്‍കാന്‍ സാധിച്ചിരുന്നില്ല. ഇതേ തുടര്‍ന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് റോബര്‍ട്ട് വദ്രയെ ചോദ്യം ചെയ്തത്. ലണ്ടനില്‍ തനിക്ക് സ്വത്തുക്കളില്ലെന്നും മനോജ് അറോറയുമായി യാതൊരു ബിസിനസ് ബന്ധങ്ങളും ഇല്ലെന്നാണ് വദ്ര അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ മൊഴി. അതേ സമയം റോബോര്‍ട്ട് വദ്ര ലണ്ടനില്‍ മൂന്ന് വില്ല, ആഡംബര ഫ്‌ളാറ്റുകള്‍ എന്നിവ വാങ്ങിയതായാണ് എന്‍ഫോഴ്‌സ്‌മെന്റ് അവകാശപ്പെടുന്നത്. 2005 നും 2010 നും ഇടയിലാണ് ഈ ഇടപാടുകള്‍ നടന്നതെന്നും എന്‍ഫോഴ്‌സ്‌മെന്റ് പറയുന്നു.

Exit mobile version