ഇന്ത്യയുടെ പണവും സുരക്ഷയും കൈപ്പറ്റി പാകിസ്താന് പാദസേവ; കേന്ദ്രസര്‍ക്കാര്‍ വിഘടനവാദികള്‍ക്കായി ചെലവഴിച്ചത് കോടികള്‍

ന്യൂഡല്‍ഹി: ഇന്ത്യയുടെ സഹായവും സുരക്ഷയും കൈപ്പറ്റി കാശ്മീര്‍ വിഘടനവാദി നേതാക്കള്‍ പാകിസ്താനു വേണ്ടി പാദസേവ ചെയ്ത് നശിപ്പിച്ചത് രാജ്യത്തിന്റെ കോടികള്‍. കാശ്മീര്‍ സര്‍ക്കാരിന്റെ കണക്കു പ്രകാരം കഴിഞ്ഞ 10 വര്‍ഷമായി 15 കോടിയിലധികം തുകയാണ് ഇന്ത്യ ചെലവഴിച്ചത്. സുരക്ഷ, കാവല്‍ക്കാര്‍, വ്യക്തിഗത സുരക്ഷാ ഉദ്യോഗസ്ഥര്‍ തുടങ്ങിയ ഇനങ്ങളിലാണ് ഈ പാഴ്‌ചെലവ്. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കാശ്മീരിലെ വിഘടനവാദി നേതാക്കള്‍ക്കുള്ള സുരക്ഷ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചതിനു തൊട്ടു പിന്നാലെയാണ് ഈ കണക്കുകള്‍ പുറത്തു വന്നിരിക്കുന്നത്.

മിര്‍വായ്‌സ് ഉമര്‍ ഫാറൂഖ്, അബ്ദുല്‍ ഗനി ഭട്ട്, ബിലാല്‍ ഗനി ലോണ്‍, ഹാഷിം ഖുറേഷി, ഫസല്‍ ഹഖ് ഖുറേഷി, ഷബീര്‍ ഷാ എന്നീ നേതാക്കളുടെ സുരക്ഷയാണ് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞദിവസം പിന്‍വലിച്ചിരുന്നത്.

ഇതില്‍ മിര്‍വായ്‌സ് ഉമര്‍ ഫാറൂഖിനു വേണ്ടിയാണു കൂടുതല്‍ പണം ചെലവിടേണ്ടി വന്നതെന്ന് കണക്കുകള്‍ പറയുന്നു. പോലീസ് അകമ്പടിക്ക് 1.27 കോടി, സുരക്ഷാ ഡ്യൂട്ടിക്ക് 5.06 കോടി എന്നിങ്ങനെയാണു ചെലവ്. ശ്രീനഗറിലെ നഗീന്‍ പ്രദേശത്ത് മിര്‍വായ്‌സിന്റെ വീടിനു 10 പോലീസുകാരെയാണ് സദാസമയവും സുരക്ഷയ്ക്കായി വിന്യസിച്ചിരുന്നത്.

2011 മുതല്‍ ഹുറിയത്ത് കോണ്‍ഫറന്‍സിന്റെ എക്‌സിക്യൂട്ടിവ് അംഗം അബ്ദുല്‍ ഗനി ഭട്ടിന് 68 പോലീസുകാരും നാലു എസ്പിഒമാരും കാവലൊരുക്കുന്നു. സര്‍ക്കാരിനു ചെലവ് 2.34 കോടി രൂപ. മറ്റൊരു നേതാവായ ബിലാല്‍ ഗനി ലോണിന്റെ സുരക്ഷയ്ക്കായി 1.65 കോടിയുടെ ബാധ്യതയാണു സര്‍ക്കാരിനുണ്ടായത്.

അബ്ബാസ് അന്‍സാരി 3.09 കോടി, മറ്റൊരു ഷിയ നേതാവ് സയിദ് ഹസ്സന്‍ 1.04 കോടി, ഷാഹിദ് ഉള്‍ ഇസ്ലാം 81.47 ലക്ഷം, സഫര്‍ അക്ബര്‍ ഭട്ട് 47.95 ലക്ഷം, സലീ ഗിലാനി 34.70 ലക്ഷം, സയിദ് അബ്ദുല്‍ ഹുസൈന്‍ 25.21 ലക്ഷം, മസ്രൂര്‍ അബ്ബാസ് അന്‍സാരി 22.10 ലക്ഷം അബ്ദുല്‍ ഗനി ഷാ 8.74 ലക്ഷം, ഫറൂഖ് അഹമ്മദ് കിച്ച്‌ലൂ 8.74 ലക്ഷം എന്നിങ്ങനെയാണു മറ്റുള്ളവരുടെ ചെലവുകള്‍.

Exit mobile version