പുല്‍വാമയില്‍ വീരമൃത്യു വരിച്ച ജവാന്‍മാരെ ചിലര്‍ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; രൂക്ഷ വിമര്‍ശനവുമായി നടന്‍ സിദ്ധാര്‍ത്ഥ്

അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും വിവിധ വേദിയില്‍ പുല്‍വാമ ഭീകരാക്രമണത്തെ അതിതീവ്രതയില്‍ അവതരിപ്പിച്ച സാഹചര്യത്തെ തുടര്‍ന്നാണ് താരം ഇതിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്

ചെന്നൈ: പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്‍മാരെ ചിലര്‍ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നുവെന്ന് നടന്‍ സിദ്ധാര്‍ത്ഥ്. അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും വിവിധ വേദിയില്‍ പുല്‍വാമ ഭീകരാക്രമണത്തെ അതിതീവ്രതയില്‍ അവതരിപ്പിച്ച സാഹചര്യത്തെ തുടര്‍ന്നാണ് താരം ഇതിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്. ട്വിറ്ററിലൂടെയാണ് താരം ഇതിനെതിരെ പ്രതികരിച്ചത്.

പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തെ രാഷ്ട്രീയക്കാര്‍ സ്വന്തം നേട്ടങ്ങള്‍ക്കായി ഉപയോഗപ്പെടുത്തരുതെന്നും രാഷ്ട്രീയം മാറ്റിവെച്ച് പുല്‍വാമ ചര്‍ച്ച ചെയ്യണമെന്നും ഇനി ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കലാണ് നമ്മുടെ ലക്ഷ്യമെന്നും അതിന് വേണ്ട നടപടികളാണ് നമ്മള്‍ സ്വീകരിക്കേണ്ടതെന്നും സിദ്ധാര്‍ത്ഥ് തന്റെ ട്വീറ്റില്‍ പറഞ്ഞു.

അതേ സമയം ബിജെപി ഭീകരാക്രമണത്തെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുകയാണ്. രാജ്യ വ്യാപകമായി കാശ്മീരി വിദ്യാര്‍ത്ഥികള്‍ക്കെതിരെ അക്രമണം ശക്തമായിരിക്കുകയാണ്. വിവിധയിടങ്ങളില്‍ ബജ്റംഗ്ദള്‍, വിഎച്ച്പി പ്രവര്‍ത്തകര്‍ കാശ്മീരികളെ കയ്യേറ്റം ചെയ്തു.

ജമ്മു-കാശ്മീരിലെ പുല്‍വാമ ജില്ലയിലെ അവന്തിപോരയില്‍ വ്യാഴാഴ്ചയാണ് സിആര്‍പിഎഫിന്റെ വാഹനവ്യൂഹത്തിനു നേരെ ഭീകരാക്രമണമുണ്ടായത്. 39 സൈനികരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
സ്ഫോടക വസ്തുക്കള്‍ ഘടിപ്പിച്ച കാര്‍ സൈനിക വാഹനവ്യൂഹത്തിലേക്ക് ഓടിച്ചു കയറ്റുകയായിരുന്നു.

Exit mobile version