തമിഴ്‌നാട്ടിലും വേരുറപ്പിക്കാന്‍ ബിജെപി നീക്കം; എഐഎഡിഎംകെ – ബിജെപി സഖ്യമെന്ന് പനീര്‍സെല്‍വം

ചെന്നൈ: തമിഴ്‌നാട്ടില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പേ ബിജെപിയുമായി സഖ്യമുണ്ടാക്കുമെന്ന് സൂചന നല്‍കി ഉപമുഖ്യമന്ത്രിയും എഐഎഡിഎംകെ കോ ഓര്‍ഡിനേറ്ററുമായ ഒ പനീര്‍ശെല്‍വം.

സംസ്ഥാന നിയമസഭയില്‍ കോണ്‍ഗ്രസും എഐഎഡിഎംകെയും തമ്മില്‍ നടന്ന വാക്‌പോരിനിടെയാണ് സഖ്യത്തിലേക്ക് നീങ്ങുന്നതായി പനീര്‍സെല്‍വം സൂചന നല്‍കിയത്. ‘നിലവില്‍ ഡിഎംകെയും കോണ്‍ഗ്രസും തമ്മില്‍ സഖ്യം രൂപപ്പെട്ടു കഴിഞ്ഞു. അപ്പോള്‍ എഐഎഡിഎംകെ തെരഞ്ഞെടുപ്പിനെ ഒറ്റയ്ക്ക് നേരിടുന്നതിനെ കുറിച്ചോ സഖ്യത്തിലേര്‍പ്പെടുന്നതിനെ കുറിച്ചോ ചോദ്യങ്ങളുടെ ആവശ്യമില്ല’- പനീര്‍സെല്‍വം വ്യക്തമാക്കി.

കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് കെആര്‍ കുമാരസ്വാമിയാണ് സഖ്യത്തിമില്ലാതെ അണ്ണാ ഡിഎംകെ തെരഞ്ഞെടുപ്പിനെ നേരിടുമോ എന്ന ചോദ്യം ഉന്നയിച്ചത്. എല്ലാവരും ഒറ്റയ്ക്ക് തെരഞ്ഞെടുപ്പിനെ നേരിടാമെങ്കില്‍ എഐഎഡിഎംകെയും അതിന് തയാറാണെന്ന് പനീര്‍സെല്‍വം തിരിച്ചടിച്ചു. ഡിഎംകെയുടെ പിന്നില്‍ വര്‍ഷങ്ങളായി ഒളിച്ചിട്ടുള്ള കോണ്‍ഗ്രസിന് അങ്ങനെ ഒരു ചോദ്യം ഉന്നയിക്കാന്‍ അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു.

തമിഴ്‌നാട്ടില്‍ സഖ്യം രൂപീകരിക്കുന്നതിന്റെ അവസാന ഘട്ടത്തിലാണ് ഇരു പാര്‍ട്ടികളുമെന്ന് ബിജെപി, എഐഎഡിഎംകെ വൃത്തങ്ങള്‍ പറഞ്ഞു. 2014ലെ പോലെ ഒറ്റയ്ക്ക് മത്സരിക്കില്ലെന്നും ഇവര്‍ പറയുന്നു. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയോട് അടുപ്പമുള്ള മന്ത്രിമാരായ എസ് പി വേലുമണിയും പി തങ്കമണിയും ബിജെപി നേതാവ് പിയൂഷ് ഗോയലുമായി ചര്‍ച്ച നടത്തി വരികയാണ്. സഖ്യചര്‍ച്ച മുന്നോട്ടു കൊണ്ടു പോകുന്നതിനുള്ള അഞ്ചംഗ കമ്മിറ്റിയിലെ അംഗങ്ങളാണ് ഇരുമന്ത്രിമാരും.

Exit mobile version