ആവശ്യത്തിന് പൈലറ്റുമാര്‍ ഇല്ല; ഇന്‍ഡിഗോ എയര്‍ലൈന്‍സ് മുപ്പതിലധികം സര്‍വ്വീസുകള്‍ റദ്ദാക്കി

അതേസമയം വിമാന സര്‍വ്വീസുകള്‍ റദ്ദാക്കല്‍ വരും ദിവസങ്ങളിലും തുടരുമെന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍ അധികൃതര്‍ അറിയിച്ചു

മുംബൈ: ആവശ്യത്തിന് പൈലറ്റുമാര്‍ ഇല്ലാത്തതിനെ തുടര്‍ന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സ് മുപ്പതിലധികം സര്‍വ്വീസുകള്‍ റദ്ദാക്കി. യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് ഇന്‍ഡിഗോ വിമാനങ്ങള്‍ റദ്ദാക്കിയത്. വിമാനം റദ്ദാക്കിയ വിവരം യാത്രക്കാരില്‍ പലരും അവസാന നിമിഷമാണ് അറിഞ്ഞത്. അതുകൊണ്ടു തന്നെ യാത്രക്കാര്‍ക്ക് മറ്റു വിമാന കമ്പനികളെ ആശ്രയിക്കേണ്ടി വന്നു. എന്നാല്‍ ഈ അവസരം മുതലെടുത്ത മറ്റ് കമ്പനികള്‍ ഉയര്‍ന്ന നിരക്ക് ഈടാക്കിയെന്ന് യാത്രക്കാര്‍ ആരോപിച്ചു.

അതേസമയം വിമാന സര്‍വ്വീസുകള്‍ റദ്ദാക്കല്‍ വരും ദിവസങ്ങളിലും തുടരുമെന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍ അധികൃതര്‍ അറിയിച്ചു. തിങ്കളാഴ്ച മുപ്പത്തിരണ്ട് സര്‍വീസുകള്‍ ഇന്‍ഡിഗോ റദ്ദാക്കിയിരുന്നു. അതേ സമയം വിഷയം ശ്രദ്ധയില്‍പ്പെട്ടുവെന്നും ആവശ്യമെന്നാല്‍ ഇടപെടുമെന്നും ഡിജിസിഎയിലെ ഉദ്യോഗസ്ഥന്‍ അറിയിച്ചു.

ഇന്‍ഡിഗോ എയര്‍ലൈന്‍സ് റദ്ദാക്കിയ സര്‍വ്വീസുകള്‍ അധികവും കൊല്‍ക്കത്ത, ഹൈദരാബാദ്, ചെന്നൈ, ബംഗളൂരു ഭാഗങ്ങളിലേക്കുള്ളവയാണ്. മോശം കാലാവസ്ഥയും മറ്റു തടസങ്ങളും മൂലം അപ്രതീക്ഷിതമായി സര്‍വ്വീസുകള്‍ റദ്ദാക്കേണ്ടി വരുവെന്നാണ് അധികൃതരുടെ ഭാഗത്ത് നിന്നുള്ള വിശദീകരണം.

Exit mobile version