സിനിമാ പൈറസിയ്ക്ക് കടിഞ്ഞാണ്‍ ഇടാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍; പൈറസി ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ രാജ്യസഭയില്‍ രാജ്യവര്‍ധന്‍ സിംഗ് റാത്തോഡ് അവതരിപ്പിച്ചു

സിനിമാ മേഖലയിലെ വരുമാനവും, ജോലി സാധ്യതയും പുതിയ നിയമം മൂലം വര്‍ധിക്കുമെന്നാണ് ബില്ലില്‍ പറയുന്നത്

ന്യൂഡല്‍ഹി: രാജ്യത്തെ സിനിമാ പൈറസിയ്ക്ക് കടിഞ്ഞാണ്‍ ഇടാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. സിനിമാ പൈറസി ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ വാര്‍ത്ത വിതരണ പ്രക്ഷേപണ മന്ത്രി രാജ്യവര്‍ധന്‍ സിംഗ് റാത്തോഡ് രാജ്യസഭയില്‍ അവതരിപ്പിച്ചു. സിനിമകളുടെ വ്യാജ പതിപ്പുകള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് ഇനി മുതല്‍ മൂന്ന് വര്‍ഷം തടവും പത്ത് ലക്ഷം രൂപ പിഴയും നിര്‍ദേശിക്കുന്നതാണ് ബില്‍.

1952ലെ സിനിമാറ്റോഗ്രാഫ് ആക്ട് ഭേദഗതി ചെയ്യുന്ന ബില്ലിലൂടെ സിനിമയുടെ വ്യാജപതിപ്പുകള്‍ ഇറക്കുന്നത് ക്രിമിനല്‍ കുറ്റമാക്കിയിട്ടുണ്ട്. കുറ്റക്കാര്‍ക്ക് മൂന്ന് വര്‍ഷം തടവും പത്ത് ലക്ഷം രൂപുമാണ് പിഴ. ഇത് നിലവില്‍ വരുന്നതോടെ അനധികൃതമായി സിനിമ ക്യാമറയില്‍ പകര്‍ത്തുന്നതും വ്യാജ പതിപ്പുകള്‍ ഇറക്കുന്നതും തടയാനാകുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

പല സൂപ്പര്‍ സ്റ്റാര്‍ ചിത്രങ്ങളും റിലീസ് ദിനം തന്നെ സിനിമയുടെ വ്യാജ പതിപ്പുകള്‍ ഇറങ്ങുന്നത് സിനിമാ വ്യവസായത്തിന് കനത്ത നഷ്ടമാണ് ഉണ്ടാക്കുന്നുണ്ട്. ഇത് കണക്കിലെടുത്താണ് നിയമത്തില്‍ ഭേദഗതി വരുത്തിയത്.

പകര്‍പ്പവകാശം ഉള്ള ആളുടെ രേഖാമൂലമുള്ള സമ്മതം ഇല്ലാതെ ഏതെങ്കിലും തരത്തില്‍ സിനിമ പകര്‍ത്തുന്നത് കുറ്റകരമാണ്. കഴിഞ്ഞ ആഴ്ചത്തെ കേന്ദ്രമന്ത്രിസഭ യോഗമാണ് വാര്‍ത്ത വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് ബില്‍ അവതരിപ്പിക്കാനുള്ള അനുമതി നല്‍കിയത്. സിനിമാ മേഖലയിലെ വരുമാനവും, ജോലി സാധ്യതയും പുതിയ നിയമം മൂലം വര്‍ധിക്കുമെന്നാണ് ബില്ലില്‍ പറയുന്നത്.

Exit mobile version