സ്‌കൂള്‍ ബസില്‍ നിന്നും അഞ്ചു വയസുകാരായ ഇരട്ട സഹോദരങ്ങളെ തോക്ക് ചൂണ്ടി തട്ടിക്കൊണ്ടു പോയി; പട്ടാപ്പകല്‍ രാജ്യത്തെ ഞെട്ടിച്ച് ക്രൂരകൃത്യം

ഭോപ്പാല്‍: പട്ടാപ്പകല്‍ സ്‌കൂള്‍ ബസില്‍ നിന്നും അഞ്ചു വയസുകാരായ ഇരട്ടസഹോദരങ്ങളെ തോക്ക്ചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി. ചിത്രക്കൂടിലെ സദ്ഗുരു പബ്ലിക് സ്‌കൂളില്‍ പഠിക്കുന്ന അഞ്ചു വയസുകാരായ ഇരട്ട സഹോദരങ്ങളെയാണ് തട്ടിക്കൊണ്ടുപോയത്. രാജ്യത്തെ തന്നെ ഞെട്ടിച്ച ഈ സംഭവം ഇന്നലെ പന്ത്രണ്ടരയോടെ മധ്യപ്രദേശിലെ സത്‌ന ജില്ലയിലെ നയാഗാവ് മേഖലയിലാണുണ്ടായത്. കുട്ടികള്‍ക്കായുള്ള തിരച്ചില്‍ പോലീസ് ഊര്‍ജിതമാക്കി. ഹെര്‍ബല്‍ ഉല്‍പന്നങ്ങളുടെ വില്‍പ്പന നടത്തുന്ന ബിസിനസുകാരനായ ബ്രിജേഷ് റാവത്തിന്റെ മക്കളായ ശ്രേയാംശ്, പ്രിയാംശ് എന്നീ ഇരട്ടക്കുട്ടികളെയാണ് തട്ടിക്കൊണ്ടു പോയത്.

ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് കൃത്യത്തിനു പിന്നിലെന്ന് സിസിടിവി ദൃശ്യങ്ങള്‍ തെളിയിക്കുന്നു. മുഖം മറിച്ചുവെച്ചാണ് അക്രമിസംഘം എത്തിയത്. സ്‌കൂള്‍ ബസ് വരാനിരുന്ന വഴിയിലൂടെ ഇവര്‍ ബൈക്കോടിച്ച് നീങ്ങുന്നതും തുടര്‍ന്ന് ബസിനകത്തുകയറി തോക്ക് ചൂണ്ടി കുട്ടികളെ കടത്തുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.

അക്രമിസംഘത്തിന്റെ ലക്ഷ്യമെന്താണെന്ന് അന്വേഷിക്കുന്നുണ്ടെന്നും കുട്ടികള്‍ക്കായുള്ള തിരച്ചില്‍ ശക്തമായി പുരോഗമിക്കുകയാണെന്നും ചിത്രകൂട് എസ്പി മനോജ് ഷാ പറഞ്ഞു. ബസ് ഡ്രൈവര്‍ റിങ്കു, കണ്ടക്ടര്‍ രാം കുമാര്‍, രണ്ട് വനിതാ സഹായികള്‍ എന്നിവരെ തോക്കിന്‍മുനയില്‍ നിര്‍ത്തിയാണ് അക്രമികള്‍ കുട്ടികളെ തട്ടിക്കൊണ്ടു പോയത്. സ്‌കൂള്‍ ബസിലുണ്ടായിരുന്ന 35 കുട്ടികളില്‍ നിന്ന് ഇരട്ട സഹോദരങ്ങളെ തേടിപ്പിടിച്ചാണ് കൊണ്ടുപോയത്.

ബൈക്കില്‍ ഇവരുമായി കടന്ന അക്രമികളെ സ്‌കൂള്‍ ബസില്‍ പിന്തുടര്‍ന്നെങ്കിലും ബസിനു കടക്കാനാകാത്ത ഇടവഴികളിലൂടെ അക്രമികള്‍ കുട്ടികളുമായി കടന്നുകളയുകയായിരുന്നു. പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു വരികയാണ്.

Exit mobile version