ഹെല്‍മറ്റ് ധരിക്കാതെ ബൈക്കില്‍ യാത്ര ചെയ്ത പോലീസുകാരനെ ചോദ്യം ചെയ്തു; യുവാവിനെ അറസ്റ്റ് ചെയ്ത് പോലീസ് നടപടി

സര്‍ക്കാര്‍ ജിവനക്കാരുടെ കൃത്യവിലോപത്തിന് തടസ്സം നിന്നുവെന്ന് കാണിച്ചാണ് പവാന്‍ സയ്യദ്‌നി എന്ന യുവാവിനെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.

മുംബൈ: ഹെല്‍മറ്റ് ധരിക്കാതെ ബൈക്കില്‍ യാത്ര ചെയ്ത പോലീസുകാരനെ ചോദ്യം ചെയ്ത യുവാവിനെതിരെ കേസെടുത്ത് മുംബൈ പോലീസ്. സര്‍ക്കാര്‍ ജിവനക്കാരുടെ കൃത്യവിലോപത്തിന് തടസ്സം നിന്നുവെന്ന് കാണിച്ചാണ് പവാന്‍ സയ്യദ്‌നി എന്ന യുവാവിനെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.

അതേസമയം, സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ശനിയാഴ്ചയായിരുന്നു സംഭവം നടന്നത്. ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്ത പന്ത്രിനാഥ് രാമു എന്ന കോണ്‍സ്റ്റബിളിനെയാണ് പവാന്‍ ചോദ്യം ചെയ്തത്. ഹെല്‍മറ്റില്ലാതെ യാത്ര ചെയ്യുന്ന രാമുവിനെ ശ്രദ്ധയില്‍പ്പെട്ടതോടെ പവാന്‍ തടഞ്ഞു നിര്‍ത്തുകയും ബൈക്കിന്റെ ചാവി ഊരിയെടുക്കുകയും ചെയ്തു. തുടര്‍ന്ന് ഹെല്‍മറ്റ് എവിടെയാണെന്ന് പവാന്‍ പോലീസുകാരനോട് ചോദിച്ചു. എന്നാല്‍ സംഗതി വഷളായെന്ന് മനസ്സിലാക്കിയ രാമു സംഭവം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചുവെങ്കിലും നടന്നില്ല. തുടര്‍ന്ന് പവാന്‍ 1,000 രൂപ പിഴ നല്‍കാന്‍ രാമുവിനോട് ആവശ്യപ്പെടുകയും ചെയ്തു.

ഇത് രാജ്യത്തിന്റെ നിയമാണെന്നും നിയമം എല്ലാവര്‍ക്കും ബാധകമാണെന്നും അത് പാലിക്കണമെന്നും പവാന്‍ പോലീസുകാരന് താക്കീതും നല്‍കി. ശേഷം ഹെല്‍മറ്റ് ധരിച്ചതിന് ശേഷമാണ് രാമുവിനെ വിടാന്‍ പവാന്‍ തയ്യാറായത്. പിന്നീട് പവാനെതിരെ രാമു കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

പോലീസുകാരനെ ചോദ്യം ചെയ്യുന്ന വീഡിയോ സമീപത്തുണ്ടായിരുന്ന അശോക് ഗവാസ് എന്ന യുവാവാണ് ചിത്രീകരിക്കുകയും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തത്.

Exit mobile version