നാലു വയസ്സുകാരിയെ പീഡിപ്പിച്ച് ജീവഛവമാക്കിയ സ്‌കൂള്‍ അധ്യാപകനുള്ള വധശിക്ഷ മാര്‍ച്ച് രണ്ടിന്; കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്കുള്ള വധശിക്ഷ നടപ്പിലാക്കാന്‍ ‘കച്ചക്കെട്ടി’ മധ്യപ്രദേശ് സര്‍ക്കാര്‍

ജബല്‍പൂര്‍ ജയിലിലാണ് ശിക്ഷ നടപ്പാക്കുക. മധ്യപ്രദേശ് ഹൈക്കോടതി ജനുവരി 25ന് ആണ് വധശിക്ഷ ഉറപ്പാക്കിയത്.

ജബല്‍പൂര്‍: കുട്ടികള്‍ക്ക് നേരെ ലൈംഗീകാതിക്രമകേസിലെ പ്രതികള്‍ക്കുള്ള വധശിക്ഷ നടപ്പിലാക്കാന്‍ ഒരുങ്ങി മധ്യപ്രദേശ് സര്‍ക്കാര്‍. നാലു വയസുകാരിയെ പീഡിപ്പിച്ച് ജീവഛവമാക്കിയ സ്‌കൂള്‍ അധ്യാപകനെയാണ് ആദ്യം തൂക്കിലേറ്റുന്നത്. വധശിക്ഷ മാര്‍ച്ച് 2 ന് നടപ്പാക്കാനാണ് നീക്കം. എന്നാല്‍ പ്രതി സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുന്നുണ്ട്.

പ്രസിഡന്റിനുള്ള ദയാഹര്‍ജിക്കും നീക്കമുണ്ട്. മറ്റ് നിരവധി കേസുകളില്‍ ഉടന്‍ തീര്‍പ്പുണ്ടാകുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. നാലുവയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി മഹേന്ദ്ര സിംഗ് ഗോണ്ടയ്ക്ക് ജില്ലാ കോടതിയാണ് ശിക്ഷ വിധിച്ചത്. ജബല്‍പൂര്‍ ജയിലിലാണ് ശിക്ഷ നടപ്പാക്കുക. മധ്യപ്രദേശ് ഹൈക്കോടതി ജനുവരി 25ന് ആണ് വധശിക്ഷ ഉറപ്പാക്കിയത്. കഴിഞ്ഞ ജൂലൈയിലാണ് ഗോണ്ട കുട്ടിയെ തട്ടിക്കൊണ്ടുപോയി മൃഗീയമായി പീഡിപ്പിച്ചത്.

മദ്യപിച്ച പ്രതി കുട്ടിയുടെ പിതാവിനെ അന്വേഷിച്ചാണ് വീട്ടിലെത്തിയത്. കണ്ടുമടങ്ങി കുറേക്കഴിഞ്ഞ് വീണ്ടുമെത്തുമ്പോള്‍ വീട്ടില്‍ മറ്റാരുമുണ്ടായിരുന്നില്ല. കട്ടിലില്‍ ഉറങ്ങുകയായിരുന്ന കുട്ടിയെ എടുത്ത് പുറത്തുകൊണ്ടുപോയി വയലില്‍വച്ച് പീഡിപ്പിച്ച് കുട്ടി മരിച്ചെന്ന് കരുതി അടുത്തുള്ള കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു. ഇവിടെ നിന്ന് കുട്ടിയെ കണ്ടെടുത്ത വീട്ടുകാര്‍ ആശുപത്രിയിലെത്തിച്ച് ചികിത്സ ലഭ്യമാക്കി. എയിംസില്‍ ചികിത്സ തേടിയ കുട്ടി ആരോഗ്യം വീണ്ടെടുത്ത് തുടങ്ങിയിട്ടുണ്ട്.

Exit mobile version