ഗാന്ധി വധം പുന:സൃഷ്ടിച്ച സംഭവം: മൂന്ന് ഹിന്ദു മഹാസഭാ നേതാക്കള്‍ അറസ്റ്റില്‍

അലിഗഡ്: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷി ദിനത്തില്‍ ഗാന്ധി വധം പുന:സൃഷ്ടിച്ച മൂന്ന് ഹിന്ദു മഹാസഭാ നേതാക്കള്‍ അറസ്റ്റില്‍. ഗാന്ധിയുടെ 71-ാം രക്തസാക്ഷിത്വ ദിനത്തില്‍ ഗാന്ധി കോലത്തിന് നേരെ വെടിയുതിര്‍ത്തത് വിവാദമായതോടെ ഹിന്ദുമഹാസഭ പ്രവര്‍ത്തകര്‍ക്കെതിരെ നേരത്തെ അലിഗഡ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

കണ്ടാലറിയുന്ന 13 പേര്‍ക്കെതിരെയാണ് കേസെടുത്തത്. ഇതില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി അലിഗഡ് എസ്എസ്പി ആകാശ് കുല്‍ഹാരി ഇന്ത്യ ടുഡേയോട് പറഞ്ഞു.

ഹിന്ദു മഹാസഭാ ദേശീയ സെക്രട്ടറി പൂജ ശകുന്‍ പാണ്ഡെയാണ് ഗാന്ധിയുടെ കോലത്തില്‍ പ്രതീകാത്മകമായി വെടിയുതിര്‍ക്കുകയും കോലത്തില്‍ നിന്ന് ചോര ഒഴുകുന്നതായി പ്രദര്‍ശിപ്പിക്കുകയും ചെയ്തത്. അലിഗഡില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് ഹിന്ദുമഹാസഭ ദേശീയ സെക്രട്ടറി പ്രകോപനപരമായി പെരുമാറിയത്.

ഇതിന് പുറകേ ഗാന്ധിയുടെ ഘാതകന്‍ നാഥുറാം ഗോഡ്‌സെയുടെ പ്രതിമയില്‍ ഹാരാര്‍പ്പണവും നടത്തി. ഹിന്ദു മഹാസഭ പ്രവര്‍ത്തകര്‍ ഗോഡ്‌സെക്ക് മുദ്രാവാക്യം വിളിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. അറസ്റ്റിന് പുറമെ സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പോലീസ് ഉദ്യോഗസ്ഥരെയും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ഗാന്ധി കോലത്തിലേക്ക് വെടിയുതിര്‍ക്കുന്ന ദൃശ്യങ്ങളിലുള്ള മൂന്ന് പേരെയാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്.

പോലീസ് മറ്റു വിവരങ്ങള്‍ പിന്നാലെ പുറത്ത് വിടുമെന്നാണ് അറിയിച്ചിരിക്കുന്നത്. എന്നാല്‍, പൂജ ശകുന്‍ പാണ്ഡെയുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്ന് ഹിന്ദു മഹാസഭ പോലീസിന് കത്ത് നല്‍കിയെന്നും ആകാശ് കുല്‍ഹാരി പറഞ്ഞു.

Exit mobile version