തൂത്തുക്കുടി വേദാന്ത സ്റ്റെര്‍ലൈറ്റ് പ്ലാന്റ്: തമിഴ്‌നാട് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

സുപ്രീംകോടതിയില്‍ ജസ്റ്റിസ് ആര്‍എഫ് നരിമാന്‍, നവീന്‍ സിന്‍ഹ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്

ന്യൂഡല്‍ഹി: തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലുള്ള വേദാന്ത സ്റ്റെര്‍ലൈറ്റ് പ്ലാന്റുമായി ബന്ധപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. വേദാന്ത പ്ലാന്റ് ഉപാധികളോടെ തുറക്കാന്‍ അനുമതി നല്‍കിയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവിനെ ചോദ്യം ചെയ്ത് തമിഴ്നാട് സര്‍ക്കാരും എംഡിഎംകെ നേതാവ് വൈകോയുമാണ് ഹര്‍ജികള്‍ ഫയല്‍ ചെയ്തത്.

സുപ്രീംകോടതിയില്‍ ജസ്റ്റിസ് ആര്‍എഫ് നരിമാന്‍, നവീന്‍ സിന്‍ഹ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. ദേശീയ ഹരിത ട്രൈബ്യൂണല്‍ വിധി പ്രകാരമുള്ള നിബന്ധനകള്‍ പാലിച്ചാല്‍ പ്ലാന്റ് തുറക്കുന്നതിനുള്ള ഇടക്കാല ഉത്തരവ് നല്‍കുമെന്നു സുപ്രീം കോടതി നേരത്തെ സൂചിപ്പിച്ചിരുന്നു.

വൈദ്യുതിയും പോലീസ് സംരക്ഷണവും അനുവദിച്ചു കൊണ്ടാകും ഉത്തരവെന്ന് ജസ്റ്റിസ് ആര്‍എഫ് നരിമാന്‍ അധ്യക്ഷനായ ബെഞ്ച് പറഞ്ഞിരുന്നു. പ്രദേശത്ത് 100 കോടിയുടെ അടിസ്ഥാന സൗകര്യ വികസനം നടപ്പാക്കണമെന്നതുള്‍പ്പെടെയുള്ള നിബന്ധനകളാണ് ദേശീയ ഹരിത ട്രൈബ്യൂണല്‍ പ്ലാന്റ് തുറക്കുന്നതിന് ഉപാധിയായി മുന്നോട്ട് വെച്ചിരുന്നത്.

പതിമൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ തൂത്തുക്കുടി വെടിവയ്പ്പിന് ശേഷം വേദാന്ത കോപ്പര്‍ സ്റ്റെര്‍ലൈറ്റ് പ്ലാന്റിന്റെ പ്രവര്‍ത്തനാനുമതി തമിഴ്‌നാട് സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. രണ്ടാം ഘട്ട വികസനത്തിന് ഭൂമി അനുവദിച്ചതും റദ്ദാക്കിയിരുന്നു. സര്‍ക്കാരിന്റെ ഈ നടപടികളാണ് ദേശീയ ഹരിത ട്രൈബ്യൂണല്‍ റദ്ദ് ചെയ്ത് ഉത്തരവിട്ടത്. ഇതിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീംകോടതി ഇന്ന് പരിഗണിക്കുന്നത്.

Exit mobile version