ഗംഗയില്‍ മുങ്ങി കുംഭമേളയില്‍ പങ്കെടുത്ത് ആരംഭം! ഫെബ്രുവരി 4-ന് പ്രിയങ്കാഗാന്ധി ചുമതലയേല്‍ക്കും

ലഖ്‌നൗവിലെത്തി കുംഭമേളയില്‍ പങ്കെടുത്ത് ഗംഗാസ്‌നാനം നടത്തിയ ശേഷമാകും പ്രിയങ്ക ചുമതലയേല്‍ക്കുക.

ലഖ്‌നൗ: കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി പ്രിയങ്കാ ഗാന്ധി ഫെബ്രുവരി 4-ന് ചുമതലയേല്‍ക്കും. ലഖ്‌നൗവിലെത്തി കുംഭമേളയില്‍ പങ്കെടുത്ത് ഗംഗാസ്‌നാനം നടത്തിയ ശേഷമാകും പ്രിയങ്ക ചുമതലയേല്‍ക്കുക.

മൗനി അമാവാസിയും കുംഭമേളക്കാലത്തെ രണ്ടാമത്തെ ഷാഹി സ്‌നാന്‍ എന്ന വിശേഷദിവസവും ഒന്നിച്ചു വരുന്ന ദിവസമാണ് രാഷ്ട്രീയപ്രവേശത്തിനായി പ്രിയങ്ക തെരഞ്ഞെടുത്തിരിക്കുന്നത്. പ്രയാഗ് രാജിലെ സംഗമസ്ഥാനത്താകും പ്രിയങ്ക ഗംഗാസ്‌നാനം നടത്തുക. അന്ന് ഗംഗാസ്‌നാനം നടത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ഫെബ്രുവരി 10-ലേക്ക് ചുമതലയേല്‍ക്കുന്നത് നീട്ടും. വാസന്തപഞ്ചമിദിവസമാണ് ഫെബ്രുവരി 10. 2001-ല്‍ സോണിയാഗാന്ധിയും കുംഭമേളയില്‍ പങ്കെടുത്ത് ഗംഗാസ്‌നാനം നടത്തിയിരുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ മണ്ഡലമായ വാരാണസിയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ് പൂരും ഉള്‍പ്പടെയുള്ള 40 മണ്ഡലങ്ങളടങ്ങിയ കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയാണ് പ്രിയങ്കയ്ക്ക്. ബിജെപിയുടെ ശക്തികേന്ദ്രമായ ഇവിടത്തെ ഹിന്ദുത്വ, സവര്‍ണ വോട്ടുകള്‍ ലക്ഷ്യമിട്ടാണ് കോണ്‍ഗ്രസ് മേഖലയില്‍ പ്രിയങ്കയെ കളത്തിലിറക്കിയിരിക്കുന്നത്.

Exit mobile version