ഗുജറാത്തില്‍ ബിജെപിയുടെ അടിവേരിളകുന്നു; അമിത് ഷായുടെ പാര്‍ട്ടിയിലെ ‘എതിരാളി’ ബിമല്‍ ഷാ ഉള്‍പ്പെടെ രണ്ടു പ്രമുഖനേതാക്കള്‍ കോണ്‍ഗ്രസില്‍

പൊതുതെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഗുജറാത്തില്‍ ബിജെപിക്ക് കനത്ത തിരിച്ചടി.

അഹമ്മദാബാദ്: പൊതുതെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഗുജറാത്തില്‍ ബിജെപിക്ക് കനത്ത തിരിച്ചടി. ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ പാര്‍ട്ടിയിലെ പഴയ എതിരാളിയും മുന്‍മന്ത്രിയുമായ ബിമല്‍ ഷാ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേക്കേറി. തെക്കന്‍ ഗുജറാത്തിലെ പ്രമുഖ ഗോത്രവിഭാഗ നേതാവായ മുന്‍ എംഎല്‍എ അനില്‍ പട്ടേലും കോണ്‍ഗ്രസില്‍ ചേര്‍ന്നു.

കേശുഭായി പട്ടേലിന്റെ 1998-ലെ മന്തിസഭയില്‍ അംഗമായിരുന്ന ബിമല്‍ ഷായ്ക്ക് കഴിഞ്ഞ രണ്ടു നിയമസഭാ തിരഞ്ഞെടുപ്പിലും ബിജെപി സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചിരുന്നു. കേശുഭായ്- നരേന്ദ്ര മോഡി അധികാര വടംവലിക്കിടയില്‍ രണ്ടു ചേരിയിലായിരുന്നു ബിമല്‍ ഷായും അന്നു എംഎല്‍എയായിരുന്ന അമിത് ഷായും.

മോഡിയുടെ അടുപ്പക്കാരനായിരുന്ന അമിത് ഷായെ അന്ന് കേശുഭായി പട്ടേല്‍ ഒതുക്കുകയായിരുന്നു. എന്നാല്‍ പിന്നീടു മോഡി അധികാരം പിടിച്ചതിനെത്തുടര്‍ന്ന് അമിത് ഷാ അമരത്തേക്കു വന്നപ്പോള്‍ ബിമല്‍ ഷാ തഴയപ്പെട്ടു. രണ്ടു തവണയും സീറ്റ് നിഷേധിക്കപ്പെട്ടതിനു പിന്നില്‍ അമിത് ഷായാണെന്നു കുറ്റപ്പെടുത്തുന്ന ബിമല്‍ ഷാ, പാര്‍ട്ടി വിട്ടതിനു കാരണവും മറ്റൊന്നല്ലെന്നും സൂചന നല്‍കിയിട്ടുണ്ട്.

തെക്കന്‍ ഗുജറാത്തിലെ ആദിവാസി മേഖലകളില്‍ സ്വാധീനമുള്ള നേതാവാണ് രാജി വച്ച അനില്‍ പട്ടേല്‍.

Exit mobile version