സ്വാഭാവിക നീതി തനിക്ക് നിഷേധിക്കപ്പെട്ടു! സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയതിന് പിന്നാലെ അലോക് വര്‍മ്മ രാജി വച്ചു

ന്യൂഡല്‍ഹി: സിബിഐ ഡയറക്ട്ര്‍ സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ടതിന് പിന്നാലെ അലോക് വര്‍മ രാജിവച്ചു. പുതിയ ചുമതലയായ ഫയര്‍ സര്‍വീസസ് ഡയറക്ടര്‍ ജനറലായുള്ള പുതിയ സ്ഥാനം ഏറ്റെടുക്കാന്‍ വിസമ്മതിച്ച അലോക് വര്‍മ്മ , സ്വയം വിരമിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയ സെക്രട്ടറി സി ചന്ദ്രമൗലിക്ക് കത്ത് നല്‍കി.

‘സ്വാഭാവികനീതി തനിക്ക് നിഷേധിക്കപ്പെട്ടു. തന്റെ ഭാഗം വിശദീകരിക്കാനുള്ള അവസരം സെലക്ഷന്‍ കമ്മിറ്റി തന്നില്ല. എന്നെ പുറത്താക്കണമെന്ന് തന്നെ കണക്കൂകൂട്ടിക്കൊണ്ടുള്ള നീക്കങ്ങളാണ് നടന്നത്. സിബിഐയുടെ തന്നെ അന്വേഷണം നേരിടുന്ന ഒരാളുടെ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് സിവിസിയുടെ റിപ്പോര്‍ട്ട് എന്നത് സെലക്ഷന്‍ കമ്മിറ്റി പരിഗണിച്ചിട്ടുപോലുമില്ല. ജൂലൈ 31-ന് എന്റെ വിരമിക്കല്‍ പ്രായം പിന്നിട്ടതാണ്. സിബിഐ ഡയറക്ടര്‍ പദവി തന്ന് എന്റെ കാലാവധി നീട്ടുക മാത്രമാണ് ചെയ്തത്. ഫയര്‍ സര്‍വീസസ് ഡിജി പദവി ഏറ്റെടുക്കാന്‍ എന്റെ പ്രായപരിധി തടസ്സമാണ്. അതിനാല്‍ എന്നെ സ്വയം വിരമിക്കാന്‍ അനുവദിക്കണം.” വര്‍മ കത്തില്‍ പറയുന്നു. അലോക് വര്‍മ്മയുടെ രാജി ആവശ്യം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചേക്കുമെന്നാണ് സൂചന.

Exit mobile version