62 രൂപ മാത്രം വരുന്ന യാത്രയ്ക്ക് ഊബര്‍ ബില്ലിട്ടത് 7. 66 കോടി രൂപ: ഞെട്ടി യാത്രക്കാരന്‍

ന്യൂഡല്‍ഹി: 62 രൂപ മാത്രം വരുന്ന ഓട്ടോ യാത്രയ്ക്ക് ഊബറിനെ ആശ്രയിച്ച ഉപഭോക്താവിന് കിട്ടിയത് ഞെട്ടിക്കുന്ന തുകയുടെ ബില്ല്. നോയിഡയിലാണ് സംഭവം. പതിവായി പോകുന്ന വഴിയിലൂടെയുള്ള യാത്രയ്ക്കാണ് ദീപക് തെങ്കൂരിയ എന്ന യുവാവ് വെള്ളിയാഴ്ച ഊബര്‍ ഓട്ടോ വിളിച്ചത്. 62 രൂപയാണ് സ്ഥിരമായി ഊബര്‍ ഈടാക്കാറുള്ളത്. എന്നാല്‍, വെള്ളിയാഴ്ച യാത്രയ്ക്ക് അവസാനം ദീപകിന് ബില്ല് ലഭിച്ചത് 7. 66 കോടി രൂപയാണ്.

ദീപകിന്റെ സുഹൃത്ത് എക്‌സില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.
ഇരുവരും ബില്ലിനെക്കുറിച്ച് പറയുന്ന വീഡിയോ വളരെ വേഗം വൈറലായി. എത്ര രൂപയായെന്ന് നോക്കട്ടെ എന്ന് സുഹൃത്ത് പറയുമ്പോള്‍ ഫോണില്‍ ബില്ല് കാണിച്ച് 7,66,83,762 രൂപ എന്ന് ദീപക് പറയുന്നത് വീഡിയോയില്‍ വ്യക്തമാണ്. 1,67,74,647 യാത്രാ ചെലവായും 5,99,09189 രൂപ വെയിറ്റിംഗ് ചാര്‍ജായും ആണ് ഈടാക്കിയിരിക്കുന്നത്. എന്തായാലും 75 രൂപ കുറച്ചുനല്‍കിയിട്ടുമുണ്ട്.

ഡ്രൈവര്‍ തനിക്കായി കാത്തുനില്‍ക്കേണ്ടി വന്നിട്ടില്ലെന്നും അതുകൊണ്ട് തന്നെ വെയിറ്റിംഗ് ചാര്‍ജ് വരേണ്ട കാര്യമില്ലെന്നും വീഡിയോയില്‍ ദീപക് പറയുന്നുണ്ട്. ജിഎസ്ടി ചാര്‍ജൊന്നും ബില്ലില്‍ രേഖപ്പെടുത്തിയിട്ടില്ല. ചന്ദ്രയാനിലേക്ക് ഊബര്‍ വിളിച്ചാല്‍ പോലും ഇത്രയും തുകയാവില്ലെന്ന് സുഹൃത്ത് തമാശയായി പറയുന്നുണ്ട്.

വീഡിയോ വൈറലാവുകയും ചര്‍ച്ചകള്‍ സജീവമാകുകയും ചെയ്തതതോടെ ക്ഷമ ചോദിച്ച് ഊബര്‍ രംഗത്തെത്തി. എക്‌സിലൂടെയാണ് ഊബര്‍ ഇന്ത്യ കസ്റ്റമര്‍ സപ്പോര്‍ട്ട് വിഭാഗം ക്ഷമ പറഞ്ഞത്. എന്ത് സാങ്കേതിക തകരാറാണ് സംഭവിച്ചതെന്ന് പരിശോധിച്ചു വരികയാണെന്നും ഊബര്‍ വ്യക്തമാക്കി.

Exit mobile version