പോത്ത് കുറുകെ ചാടി; ഊട്ടിയിലെ പൈതൃക ട്രെയിന്‍ യാത്രക്കാരുമായി പോകവേ പാളം തെറ്റി

ഊട്ടി: ഊട്ടിയിലെ പൈതൃക ട്രെയിന്‍ (നീലഗിരി മൌണ്ടേന്‍ റെയില്‍വേ) പാളം തെറ്റി. മേട്ടുപ്പാളയത്ത് നിന്ന് 220 യാത്രക്കാരുമായി പോയ ട്രെയിനാണ് പാളം തെറ്റിയത്. പോത്ത് കുറുകെ ചാടിയതോടെയാണ് അപകടമുണ്ടായത്. അതേസമയം, യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പോത്ത് അപ്രതീക്ഷിതമായി ട്രാക്കിലേക്ക് ചാടിയപ്പോള്‍ ലോക്കോ പൈലറ്റ് പരിഭ്രാന്തനായെന്നാണ് നിഗമനം. ട്രെയിനില്‍ ഇടിച്ച പോത്ത് ചത്തു.

ഊട്ടിയിലെത്തുന്നതിന് ഒരു കിലോമീറ്റര്‍ മുന്‍പ് ഫേണ്‍ ഹില്ലിന് അരികെയാണ് സംഭവം നടന്നത്. തുടര്‍ന്ന് യാത്രക്കാരെ ബസില്‍ ഊട്ടിയിലെത്തിച്ചു. അറ്റകുറ്റപ്പണിക്കായി ട്രെയിന്‍ ഗതാഗതം നിര്‍ത്തിവച്ചിരിക്കുകയാണ്.

ഊട്ടി യാത്രയിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ് ടോയ് ട്രെയിന്‍. മേട്ടുപ്പാളയത്തു നിന്ന് രാവിലെ 7.10ന് പുറപ്പെടുന്ന ട്രെയിന്‍ ഉച്ചയ്ക്ക് 12.30നാണ് ഊട്ടിയിലെത്തുക. ആഭ്യന്തര, വിദേശ ടൂറിസ്റ്റുകള്‍ ഒരുപോലെ ഈ ട്രെയിന്‍ യാത്രയും ആസ്വദിക്കാറുണ്ട്.

ബ്രിട്ടീഷ് ഭരണകാലത്ത് 1899ല്‍ തുടങ്ങിയ ഈ മൌണ്ടേയിന്‍ റെയില്‍വേ 2005ല്‍ യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടംനേടി. 108 വളവുകള്‍, 16 തുരങ്കങ്ങള്‍, 250 പാലങ്ങള്‍ എന്നിവയിലൂടെ ഈ ട്രെയിന്‍ കടന്നുപോകുന്നു, പര്‍വതങ്ങളുടെയും വനങ്ങളുടെയും വെള്ളച്ചാട്ടങ്ങളുടെയും അതിമനോഹരമായ കാഴ്ചയാണ് ഈ യാത്ര സമ്മാനിക്കുന്നത്.

Exit mobile version