ഗ്യാന്‍വാപിയില്‍ വ്യാസ് കുടുംബത്തിന് പൂജ ചെയ്യാം: അഞ്ജുമന്‍ ഇന്റസാമിയ മസ്ജിദ് കമ്മിറ്റിയുടെ ഹര്‍ജി അലഹബാദ് ഹൈക്കോടതി തള്ളി

അലഹബാദ്: ഗ്യാന്‍വാപി പള്ളിയിലെ നിലവറയില്‍ ഹിന്ദുവിഭാഗത്തിന് പ്രാര്‍ത്ഥന നടത്താന്‍ അനുമതി നല്‍കിയ വാരാണസി ജില്ലാ കോടതിയുടെ വിധി ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ അലഹബാദ് ഹൈക്കോടതി തള്ളി. വിധിക്കെതിരെ അഞ്ജുമന്‍ ഇന്റസാമിയ മസ്ജിദ് കമ്മിറ്റിയാണ് ഹര്‍ജി നല്‍കിയത്.

ഗ്യാന്‍വാപി പള്ളിയുടെ തെക്കന്‍ നിലവറയില്‍ ഒരു പുരോഹിതന് പ്രാര്‍ത്ഥന നടത്താമെന്നായിരുന്നു വാരാണസി ജില്ലാ കോടതിയുടെ വിധി. ജനുവരി 31നായിരുന്നു വാരാണസി ജില്ലാ കോടതിയുടെ വിധി. തന്റെ മുത്തച്ഛന്‍ സോമനാഥ് വ്യാസ് 1993 ഡിസംബര്‍ വരെ ഇവിടെ പ്രാര്‍ത്ഥന നടത്തിയെന്ന് ചൂണ്ടിക്കാണിച്ച് ശൈലേന്ദ്ര കുമാര്‍ പഥക്ക് നല്‍കിയ ഹര്‍ജിയിലായിരുന്നു ഉത്തരവ്. പാരമ്പര്യ പൂജാരി എന്ന നിലയില്‍ തഹ്ഖാനയില്‍ പ്രവേശിച്ച് പൂജ പുനരാരംഭിക്കാന്‍ അനുവദിക്കണമെന്നായിരുന്നു പഥക്കിന്റെ അഭ്യര്‍ത്ഥന. പള്ളിയില്‍ നിലവില്‍ നാല് ‘തെഹ്ഖാനകള്‍’ ഉണ്ട്. അവയിലൊന്ന് ഇപ്പോഴും വ്യാസ് കുടുംബത്തിന്റെ പേരിലാണ്.

മസ്ജിദ് സമുച്ചയത്തെക്കുറിച്ചുള്ള ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെയായായിരുന്നു വാരാണസി ജില്ലാ കോടതിയുടെ ഉത്തരവ്. ഇതേ കേസുമായി ബന്ധപ്പെട്ടായിരുന്നു എഎസ്ഐ സര്‍വ്വെയ്ക്ക് വാരാണസി കോടതി ഉത്തരവിട്ടത്. ഔറംഗസേബിന്റെ ഭരണകാലത്ത് ഹിന്ദു ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ക്ക് മുകളില്‍ പണിതതാണ് ഗ്യാന്‍വ്യാപി പള്ളിയെന്നായിരുന്നു എഎസ്ഐ റിപ്പോര്‍ട്ട്.

Exit mobile version