ഭാര്യമാര്‍ തമ്മില്‍ തര്‍ക്കം; 55കാരന് രണ്ട് മതാചാരപ്രകാരം സംസ്‌കാര ചടങ്ങുകള്‍ നടത്തി

തമിഴ്നാട്ടിലെ ശിവ ​ഗം​ഗ ജില്ലയിലെ കാരക്കുടി സ്വദേശി അൻവർ ഹുസൈന്റെ (ബാലസുബ്രഹ്മണ്യൻ 55) സംസ്കാരമാണ് ഹൈന്ദവ, ഇസ്ലാം മതാചാരമനുസരിച്ചുള്ള ചടങ്ങുകളോടെ നടത്തിയത്.

തമിഴ്‌നാട്: തമിഴ്‌നാട്ടിലെ ശിവഗംഗയില്‍ ആറ് ദിവസം മുമ്പ് മരിച്ച ആളിന് രണ്ട് മതാചാര പ്രകാരമുള്ള സംസ്‌കാര ചടങ്ങുകള്‍ നടത്തി. മരിച്ച വ്യക്തിയുടെ ഭാര്യമാര്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് വ്യത്യസ്തമായ ചടങ്ങുകള്‍ നടത്തിത്.

ശിവഗംഗ ജില്ലയിലെ കാരക്കുടി സ്വദേശിയായ അന്‍വര്‍ ഹുസൈന്റെ (ബാലസുബ്രഹ്‌മണ്യന്‍ -55) ശവസംസ്‌കാര ചടങ്ങുകളാണ് ഹൈന്ദവ – ഇസ്ലാമിക വിശ്വാസ പ്രകാരമുള്ള ചടങ്ങുകളോടെ നടത്തിയത്. അന്‍വര്‍ ഹുസൈന്റെ ആദ്യ ഭാര്യ ശാന്തിയും രണ്ടാം ഭാര്യ ഫാത്തിമയും തമ്മില്‍ ശവസംസ്‌കാരം സംബന്ധിച്ച തര്‍ക്കം ഉണ്ടായിരുന്നു.

തുടര്‍ന്ന് കേസ് കോടതിയില്‍ എത്തി. അടിയന്തര പ്രാധാന്യത്തോടെ കേസ് കേട്ട മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചാണ് രണ്ട് മതാചാര പ്രകാരമുള്ള സംസ്‌കാര ചടങ്ങുകള്‍ നടത്താന്‍ ഉത്തരവിട്ടത്. ഭരണഘടനയ്ക്ക് കീഴില്‍, ഓരോ വ്യക്തിക്കും ഇഷ്ടമുള്ള മതവിശ്വാസം തുടരാന്‍ മാത്രമല്ല, മറ്റുള്ളവരുടെ മതപരമായ അവകാശത്തെയും വ്യക്തിസ്വാതന്ത്ര്യത്തെയും ഹനിക്കാത്ത വിധത്തില്‍ ഈ വിശ്വാസം ഒരു ആശയമെന്ന രീതിയില്‍ പ്രകടിപ്പിക്കാനും മൗലികാവകാശമുണ്ടെന്ന് കോടതി നിരീക്ഷിച്ചു.

തമിഴ്‌നാട് സര്‍ക്കാറിന്റെ ട്രാന്‍സ്‌പോര്‍ട്ട് ബസ് ഡ്രൈവറായിരുന്ന ബലസുബ്രഹ്‌മണ്യന്‍ എന്ന അന്‍വര്‍ ഹുസൈന്‍. ഇയാള്‍ 2019 ല്‍ ആദ്യ ഭാര്യയായ ശാന്തിയില്‍ നിന്ന് വിവാഹമോചനം നേടിയിരുന്നു. എന്നാല്‍ ശാന്തി ഇതിനെതിരെ അപ്പീല്‍ നല്‍കുകയും പിന്നാലെ കോടതി വിവാഹമോചനം റദ്ദാക്കുകയും ചെയ്തു.

അതിനിടെ ഫാത്തിമയെ വിവാഹം കഴിച്ച ബാലസുബ്രഹ്‌മണ്യന്‍ മതം മാറുകയും അന്‍വര്‍ ഹുസൈന്‍ എന്ന പേര് സ്വീകരിക്കുകയും ചെയ്തു. കഴിഞ്ഞ ഫെബ്രുവരി 17 ന് അന്‍വര്‍ ഹുസൈന്‍ മരിച്ചു. അദ്ദേഹത്തിന്റെ മരണത്തിന് പിന്നാല നിയമപ്രകാരമുള്ള ഭാര്യയാണ് താനെന്ന് കാട്ടി ശാന്തി പോലീസിന് പരാതി നല്‍കി.

അതേസമയം ഫാത്തിമയും ഇതേ അവകാശവാദം ഉന്നയിച്ച് രംഗത്തെത്തിയതോടെ ശവസംസ്‌കാരം നീണ്ടു. പ്രശ്‌നത്തിന് പരിഹാരം കാണുന്നത് വരെ മൃതദേഹം കാരക്കുടി സര്‍ക്കാര്‍ ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിക്കാന്‍ തീരുമാനിച്ചു.

ALSO READ പ്ലസ് ടു വിദ്യാര്‍ത്ഥിനി വീട്ടിനുള്ളില്‍ മരിച്ച നിലയില്‍

ഹൈക്കോടതി മധുര ബെഞ്ചിലെ ജസ്റ്റിസ് ജി ആര്‍ സ്വാമിനാഥന്‍ ശാന്തിയുടെ കേസ് ഫെബ്രുവരി 19 ന് തന്നെ അടിയന്തര പ്രാധാന്യത്തോടെ പരിഗണിച്ചു. മാതാപിതാക്കളുടെയോ ഇണയുടെയോ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനുള്ള അവകാശം ആര്‍ട്ടിക്കിള്‍ 25 പ്രകാരമുള്ള അവകാശത്തിന്റെ പരിധിയില്‍ വരുമെന്നും അതിനാല്‍, മരിച്ചയാളുടെ ഹിന്ദു ഭാര്യയ്ക്കും നിയമാനുസൃതയായ മകള്‍ക്കും അവരുടെ മതാചാര രീതിയില്‍ മൃതദേഹകത്തോട് ആദരവ് അര്‍പ്പിക്കാന്‍ അര്‍ഹതയുണ്ടെന്നും കോടി വിധിച്ചു.

മൃതദേഹം ആദ്യം ശാന്തിക്ക് വിട്ട് നല്‍കാനും ആശുപത്രിയിലെ തുറന്ന സ്ഥലത്ത് വച്ച് അരമണിക്കൂറിനുള്ളില്‍ ശാന്തിയുടെ വിശ്വാസമനുസരിച്ചുള്ള സംസ്‌കാര ചടങ്ങുകള്‍ നടത്താനും കോടതി ഉത്തരവിട്ടു. ശാന്തിയുടെ വിശ്വാസമനുസരിച്ചുള്ള ചടങ്ങുകള്‍ക്ക് ശേഷം മൃതദേഹം ഫാത്തിമയ്ക്ക് കൈമാറണം. തുടര്‍ന്ന് ഫാത്തിമയ്ക്ക് ഇസ്ലാം വിശ്വാസപ്രകാരമുള്ള ചടങ്ങുകളോടെ മൃതദേഹം അടക്കം ചെയ്യാമെന്നും കോടതി വിധിക്കുകയായിരുന്നു.

Exit mobile version