ഭാര്യയ്ക്ക് ക്യാന്‍സര്‍, വിവാഹമോചനം ആവശ്യപ്പെട്ട് യുവാവ് കോടതിയില്‍! ഹര്‍ജി തള്ളി, രൂക്ഷ വിമര്‍ശനം

വിവാഹത്തിന് മുന്‍പ് തന്നെ ക്യാന്‍സറുണ്ടെന്ന വിവരം ഭാര്യയ്ക്ക് അറിയാമായിരുന്നുവെന്നും ഇത് മറച്ച് വച്ചാണ് വിവാഹം ചെയ്തതെന്നുമാണ് യുവാവ് ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.

ചെന്നൈ: ഭാര്യയ്ക്ക് ക്യാന്‍സര്‍ ബാധിച്ച് ഗര്‍ഭപാത്രം നീക്കം ചെയ്യേണ്ടി വന്നതിനാല്‍ വിവാഹമോചനം ആവശ്യപ്പെട്ട് യുവാവ് കോടതിയെ സമീപിച്ചു. സംഭവത്തില്‍ യുവാവിന്റെ ഹര്‍ജി കോടതി തള്ളി. വിവാഹത്തിന് മുന്‍പ് തന്നെ ക്യാന്‍സറുണ്ടെന്ന വിവരം ഭാര്യയ്ക്ക് അറിയാമായിരുന്നുവെന്നും ഇത് മറച്ച് വച്ചാണ് വിവാഹം ചെയ്തതെന്നുമാണ് യുവാവ് ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.

എന്നാല്‍ ആരോഗ്യപരമായ കാരണങ്ങളാല്‍ ഗര്‍ഭപാത്രം നീക്കം ചെയ്തത് ഭര്‍ത്താവിനെ വഞ്ചിച്ചതായി കണക്കാക്കാനാവില്ലെന്ന് കോടതി വിശദമാക്കി. മദ്രാസ് ഹൈക്കോടതിയാണ് ഹര്‍ജി തള്ളിയത്.

ജസ്റ്റിസ് ആര്‍എംറ്റി ടീകാ രാമന്‍, ജസ്റ്റിസ് പിബി ബാലാജി എന്നിവരുടെ ബെഞ്ചിന്റേതാണ് തീരുമാനം. ഭാര്യ ഗര്‍ഭപാത്രം നീക്കിയത് മാനസികമായ ക്രൂരതയും വഞ്ചയനയെന്നും വിശദമാക്കിയാണ് യുവാവ് കോടതിയെ സമീപിച്ചത്.

വിവാഹത്തിന് ശേഷം മൂന്ന് തവണ യുവതി ഗര്‍ഭിണിയായിരുന്നു. എന്നാല്‍ ആരോഗ്യപരമായ കാരണങ്ങളാല്‍ അബോര്‍ഷന് വിധേയ ആവേണ്ടി വന്നിരുന്നു. നാലാമത് ഗര്‍ഭിണിയായ സമയത്താണ് യുവതിക്ക് ഗര്‍ഭപാത്രത്തില്‍ അസാധാരണമായ രീതിയിലുള്ള വളര്‍ച്ച ശ്രദ്ധിക്കുന്നത്. ഇതിന് പിന്നാലെ അഡയാര്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വച്ച് നടത്തിയ പരിശോധനയിലാണ് യുവതിക്ക് അണ്ഡാശയ ക്യാന്‍സറാണെന്നും മൂന്നാം ഘട്ടത്തിലാണ് ക്യാന്‍സറുള്ളതെന്നും വ്യക്തമായത്.

ഇതിന് പിന്നാലെയാണ് അടിയന്തരമായി യുവതിക്ക് ഗര്‍ഭപാത്രം നീക്കം ചെയ്യേണ്ടി വന്നത്. വിവരമറിഞ്ഞതിന് പിന്നാലെ യുവാവ് വിവാഹമോചന അപേക്ഷയുമായി കുടുംബകോടതിയെ സമീപിച്ചിരുന്നു. ഈ അപേക്ഷ തള്ളിയതിന് പിന്നാലെയാണ് യുവാവ് ഹൈക്കോടതിയെ സമീപിച്ചത്.

ALSO READ ബൈക്കില്‍ നിന്ന് ആത്മഹത്യക്കുറിപ്പ്, പഞ്ചവാദ്യ കലാകാരന്‍ ക്ഷേത്രകുളത്തില്‍ മരിച്ച നിലയില്‍

വിവാഹത്തിന് മുന്‍പ് തന്നെ യുവതി ക്യാന്‍സര്‍ ബാധിതയായിരുന്നുവെന്ന യുവാവിന്റെ ആരോപണം മെഡിക്കല്‍ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ കോടതി തള്ളി. ഭാര്യ ക്യാന്‍സര്‍ ചികിത്സാ സമയത്ത് സ്വന്തം വീട്ടിലേക്ക് പോയതിനെ ഭര്‍ത്താവിനോടുള്ള അവഗണനയായി കാണാനാവില്ലെന്നും കോടതി വ്യക്തമാക്കി.അതേസമയം, വാടക ഗര്‍ഭധാരണത്തിലൂടെയോ ദത്തെടുക്കലിലൂടെയോ ദമ്പതികള്‍ക്ക് കുട്ടികളുണ്ടാവാനുള്ള സാധ്യതയും കോടതി മുന്നോട്ട് വച്ചു.

Exit mobile version