ജീന്‍സിനും ഷോര്‍ട്‌സിനും വിലക്ക്: ഹംപി ക്ഷേത്രത്തില്‍ ഡ്രസ് കോഡ്

ബംഗളൂരു: ഹംപിയിലെ വിരൂപാക്ഷ ക്ഷേത്രത്തില്‍ എത്തുന്ന സന്ദര്‍ശകര്‍ക്ക് ഡ്രസ് കോഡ് ഏര്‍പ്പെടുത്തി വിജയവാഡ ജില്ലാ ഭരണകൂടം. ജീന്‍സ്, ബെര്‍മുഡ, ഷോര്‍ട്‌സ് മുതലായ വസ്ത്രങ്ങള്‍ ‘മാന്യമല്ലെന്നും,’ അതിനാല്‍ ഈ വസ്ത്രങ്ങള്‍ ധരിച്ച് ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിന് വിലക്കിയിരിക്കുകയാണ്
ജില്ലാ ഭരണകൂടം.

ജീന്‍സോ ബര്‍മുഡയോ ധരിച്ച് വരുന്നവരെ തടയും. മുണ്ടോ ദോത്തിയോ ധരിച്ചതിന് ശേഷം മാത്രമേ അകത്തേക്ക് പ്രവേശിപ്പിക്കുകയുള്ളൂ. ഷോര്‍ട്‌സ് ധരിച്ച് വരുന്ന സ്ത്രീകള്‍ക്കും ക്ഷേത്രത്തില്‍ പ്രവേശിക്കണമെങ്കില്‍ ദോത്തിയോ മുണ്ടോ ധരിക്കേണ്ടി വരും. നിലവില്‍ ക്ഷേത്രത്തില്‍ നിന്ന് മുണ്ട് സൗജന്യമായി ലഭിക്കുന്നുണ്ട്. സന്ദര്‍ശന ശേഷം തിരികെ ഏല്‍പിക്കണം.

ചില സന്ദര്‍ശകര്‍ പ്രത്യേകിച്ച് വിദേശികള്‍ ‘മാന്യമല്ലാത്ത’ വസ്ത്രം ധരിച്ച് ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് ചൂണ്ടിക്കാട്ടി ഭക്തര്‍ തന്നെ നല്‍കിയ പരാതിയിലാണ് ജില്ലാ ഭരണകൂടത്തിന്റെ നടപടി. സമാനമായി, ദക്ഷിണ കന്നഡ ജില്ലയിലെ നൂറിലധികം ക്ഷേത്രങ്ങളില്‍ ഡ്രസ് കോഡ് നടപ്പാക്കാന്‍ തീരുമാനിച്ചതായി മംഗളൂരുവിലെ കര്‍ണാടക ദേവസ്ഥാന മട് മതു ധാര്‍മിക സംസ്തേഗല മഹാസംഘ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ മോഹന്‍ ഗൗഡ അറിയിച്ചു. ക്ഷേത്രങ്ങളില്‍ വസ്ത്രധാരണം സംബന്ധിച്ച ബോര്‍ഡുകള്‍ സ്ഥാപിക്കുകയും ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നവരില്‍ അവബോധം സൃഷ്ടിക്കാനുമുള്ള നടപടികളുണ്ടാവും.

Exit mobile version