പ്രതിഷേധം കടുപ്പിച്ച് ഗുസ്തി താരങ്ങള്‍: പത്മശ്രീ തിരിച്ചു നല്‍കുമെന്ന് ബജരംഗ് പൂനിയ

ന്യൂഡല്‍ഹി: ദേശീയ ഗുസ്തി തെരഞ്ഞെടുപ്പില്‍ പിന്നാലെ പ്രതിഷേധം കടുപ്പിച്ച് ഗുസ്തി താരങ്ങള്‍. സാക്ഷി മാലിക്ക് വിരമിക്കല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ പത്മശ്രീ തിരിച്ചു നല്‍കുമെന്ന് ഒളിംപിക് മെഡല്‍ ജേതാവ് ബജരംഗ് പൂനിയ പ്രഖ്യാപിച്ചു. പത്മശ്രീ തിരിച്ച് നല്‍കുമെന്ന് അറിയിച്ച് പ്രധാനമന്ത്രിക്ക് ബജരംഗ് കത്ത് അയച്ചു. തങ്ങള്‍ നേരിടുന്നത് കടുത്ത അനീതിയാണെന്നും ബജരംഗ് പരാതിപ്പെട്ടു. താരങ്ങളെ ബ്രിജ് ഭൂഷന്‍ രാഷ്ട്രീയ പിന്‍ബലത്തോടെ പിന്തിരിപ്പിക്കുന്നുവെന്നും ബജരംഗ് പൂനിയ പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ ആരോപിച്ചു.

ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി പ്രതിപക്ഷ നേതാക്കള്‍ രംഗത്തെത്തി. ലൈംഗികാതിക്രമ കേസില്‍ പുറത്തായ ബ്രിജ് ഭൂഷന്റെ വിശ്വസ്തനെ ഫെഡറേഷന്‍ അധ്യക്ഷനാക്കിയത് അനീതിയെന്നാണ് വിമര്‍ശനം. വനിതാ ഗുസ്തി താരങ്ങളുടെ കണ്ണീരില്‍ സര്‍ക്കാര്‍ മൗനം വെടിയണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി രണ്‍ദീപ് സുര്‍ജെവാല ആവശ്യപ്പെട്ടു.

വരാണസിയില്‍ നരേന്ദ്ര മോഡിക്കെതിരെ സാക്ഷി മാലിക്കിനെ മത്സരിപ്പിക്കണമെന്ന് മമത ബാനര്‍ജി ഇന്ത്യ സഖ്യ നേതാക്കളോട് ആവശ്യപ്പെട്ടു. വാരാണസിയില്‍ മോഡിക്കെതിരെ ഇന്ത്യ മുന്നണി സ്ഥാനാര്‍ത്ഥിയാക്കണമെന്ന് മമത ബാനര്‍ജി പ്രഖ്യാപിച്ചു. വാരണാസിയില്‍ യോജിച്ച സ്ഥാനാര്‍ത്ഥി വേണമെന്ന ഇന്ത്യ മുന്നണി തീരുമാനം നിലനില്‍ക്കെയാണ് മമത സാക്ഷി മാലിക്കിന്റെ പേര് നിര്‍ദേശിച്ചത്. ഇക്കാര്യം ഇന്ത്യ സഖ്യത്തില്‍ ചര്‍ച്ച ചെയ്‌തേക്കും. എന്നാല്‍ സാക്ഷി മാലിക്കിന്റെ വിരമിക്കല്‍ ദൗര്‍ഭാഗ്യകരമെന്നും ഒരു താരത്തെ നഷ്ടമായതിന്റെ ഉത്തരവാദി കേന്ദ്ര സര്‍ക്കാരെന്നും സിപിഎമ്മും കുറ്റപ്പെടുത്തി. അതേസമയം, ബ്രിജ് ഭൂഷനെ തള്ളിപ്പറയാന്‍ ഇതുവരെ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിട്ടില്ല.

Exit mobile version