സില്‍ക്യാര ടണ്‍ റെസ്‌ക്യൂ: തുരങ്കത്തിലേക്ക് കുത്തനെ 20 മീറ്റര്‍ തുരന്നു, പ്രതീക്ഷയോടെ 16ാം ദിനം

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ സില്‍ക്യാരയില്‍ തുരങ്കത്തില്‍ കുടുങ്ങിയവരെ പുറത്തെത്തിക്കാനുള്ള 16ാം ദിവസവും ശ്രമം തുടരുന്നു. നാല് ദിവസത്തിനകം 41 തൊഴിലാളികളെയും പുറത്തെത്തിക്കാനാകും എന്നാണ് പ്രതീക്ഷ. കുത്തനെ തുരക്കുന്നതിനിടയില്‍ മറ്റു പ്രതിസന്ധികളൊന്നും ഉണ്ടായില്ലെങ്കില്‍ 100 മണിക്കൂറിനുള്ളില്‍ തൊഴിലാളികളെ പുറത്തെത്തിക്കാന്‍ സാധിക്കുമെന്നാണ് രക്ഷാദൗത്യസംഘത്തിന്റെ വിലയിരുത്തല്‍.

തുരങ്കത്തിലേക്ക് കുത്തനെ 20 മീറ്ററോളം തുരന്നതായും 86 മീറ്റര്‍ കൂടി തുരന്നാല്‍ രക്ഷാദൗത്യം വിജയിക്കുമെന്നും എന്‍എച്ച്‌ഐഡിസിഎല്‍ അധികൃതര്‍ അറിയിച്ചു. തൊഴിലാളികളെ പുറത്തെത്തിക്കാന്‍ അടിയന്തര നടപടികള്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. ജീവനക്കാര്‍ക്ക് ഓക്സിജനും, ഭക്ഷണവും, വെള്ളവും, മരുന്നുകളും എത്തിച്ച് നല്‍കുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

ഉത്തരകാശിയെയും യമുനോത്രിയെയും ബന്ധിപ്പിക്കുന്ന നിര്‍മാണം പുരോഗമിക്കുന്ന തുരങ്കത്തിന്റെ ഒരു ഭാഗം കഴിഞ്ഞ ഞായറാഴ്ചയാണ് മണ്ണിടിച്ചിലിനെ തുടര്‍ന്ന് തകര്‍ന്നത്. ഇതോടെ തൊഴിലാളികള്‍ കുടുങ്ങുകയായിരുന്നു. തായ്ലന്‍ഡ്, നോര്‍വെ എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്ധരടക്കമാണ് രക്ഷാ പ്രവര്‍ത്തനത്തിനുള്ളത്. ചാര്‍ധാം റോഡ് പദ്ധതിയുടെ ഭാഗമാണ് തുരങ്കം.

ഉത്തരാഖണ്ഡിലെ തീര്‍ഥാടന കേന്ദ്രങ്ങളായ ബദരീനാഥ്, കേദാര്‍നാഥ്, ഗംഗോത്രി, യമുനോത്രി എന്നിവയെ റോഡ് മാര്‍ഗം ബന്ധിപ്പിക്കുന്ന പദ്ധതിയാണിത്. ബിഹാര്‍, ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ്, ബംഗാള്‍, ഒഡീഷ, ഉത്തരാഖണ്ഡ്, എന്നിവിടങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് തുരങ്കത്തില്‍ കുടുങ്ങിയത്.

Exit mobile version