രോഗികള്‍ക്ക് അനസ്തീഷ്യ നല്‍കിയ ശേഷം ഡോക്ടര്‍ ചായ കുടിക്കാന്‍ പോയി, തിരിച്ചെത്തിയത് 4 മണിക്കൂര്‍ കഴിഞ്ഞ്, പരാതി

നാഗ്പൂരിലെ ഖാത് ഗ്രാമത്തില്‍ സര്‍ക്കാര്‍ സംഘടിപ്പിച്ച ഗര്‍ഭനിരോധന ശസ്ത്രക്രിയാ ക്യാമ്പിലായിരുന്നു സംഭവം.

നാഗ്പൂര്‍: രോഗികളെ മയക്കി കിടത്തിയ ശേഷം ഡോക്ടര്‍ ചായ കുടിക്കാന്‍ പോയെന്ന പരാതിയുമായി രോഗികള്‍ രംഗത്ത്. ഇതേ തുടര്‍ന്ന്
നാല് രോഗികള്‍ മണിക്കൂറുകളോളം ഓപ്പറേഷന്‍ തീയേറ്ററില്‍ കിടന്നുവെന്ന് ആരോപണം. നാഗ്പൂരിലെ ഖാത് ഗ്രാമത്തില്‍ സര്‍ക്കാര്‍ സംഘടിപ്പിച്ച ഗര്‍ഭനിരോധന ശസ്ത്രക്രിയാ ക്യാമ്പിലായിരുന്നു സംഭവം.

ചായ കുടിക്കാനായി പുറത്തു പോയ ഡോക്ടര്‍ പിന്നീട് നാല് മണിക്കൂറോളം കഴിഞ്ഞ് രാത്രി ഏഴ് മണിക്കാണ് തിരിച്ചെത്തിയതെന്നും രോഗികള്‍ ആരോപിച്ചു. നാഗ്പൂരിലെ പര്‍സിയോനി എന്ന ഗ്രാമത്തിലെ ആശുപത്രിയില്‍ സേവനം അനുഷ്ഠിക്കുന്ന ഡോ. ബലാവിക്കെതിരെയാണ് ജില്ലാ അധികൃതര്‍ക്ക് ഗ്രാമവാസികള്‍ പരാതി നല്‍കിയത്.

തുടര്‍ന്ന് ഡോക്ടറില്‍ നിന്ന് വിശദീകരണം തേടി. അന്വേഷണ സംഘം ചൊവ്വാഴ്ച ആശുപത്രിയിലെത്തി ജീവനക്കാരുടെയും ഡോക്ടറുടെയും മൊഴി രേഖപ്പെടുത്തുകയും ചെയ്തു.

അതേസമയം, പ്രമേഹ രോഗിയായ തനിക്ക് ശസ്ത്രക്രിയക്കിടെ ശരീരത്തില്‍ പഞ്ചസാരയുടെ അളവ് കുറഞ്ഞുപോകുന്ന ഹൈപ്പോഗ്ലൈസീമിക് അറ്റാക്ക് എന്ന അവസ്ഥയുണ്ടായെന്നും അതുകൊണ്ടാണ് ചായ കുടിക്കാന്‍ പോയതെന്നുമാണ് ഡോക്ടര്‍ വിശദീകരിച്ചത്.

Exit mobile version