ഭിത്തി തുരന്ന് ജ്വല്ലറിയ്ക്കുള്ളില്‍ കയറി 25 കോടിയുടെ ആഭരണങ്ങള്‍ കവര്‍ന്നു; മോഷ്ടാവ് ഛത്തിസ്ഗഡില്‍ പിടിയില്‍

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഭോഗലിലെ ഉമ്രോ ജ്വല്ലറിയില്‍ നിന്നും 25 കോടിയുടെ ആഭരണങ്ങള്‍ തനിച്ച് കവര്‍ന്ന പെരുങ്കള്ളന്‍ പിടിയിലായി. ഛത്തിസ്ഗഡ് സ്വദേശിയായ ലോകേഷ് ശ്രീവാസാണ് പിടിയിലായത്.കവര്‍ച്ച നടത്തി ആറാം ദിനമാണ് കള്ളനെ പിടിച്ചത്. കൃത്യമായ ആസൂത്രണത്തോടെയാണ് ലോകേഷ് കവര്‍ച്ച നടത്തിയതെന്ന് പോലീസ് പറയുന്നു.

സെപ്റ്റംബര്‍ ആദ്യവാരം ഡല്‍ഹിയിലേക്ക് എത്തിയ ലോകേഷ് തിങ്കളാഴ്ചകളില്‍ അടച്ചിടുന്ന ഉമ്രോ ജ്വല്ലറി മോഷണത്തിനായി തിരഞ്ഞെടുക്കുകയായിരുന്നു. പരിസരമെല്ലാം കൃത്യമായി നിരീക്ഷിച്ച് പദ്ധതി തയ്യാറാക്കിയ ശേഷം സെപ്റ്റംബര്‍ 24 ന് രാത്രി 11 മണിയോടെയായിരുന്നു വന്‍ കവര്‍ച്ച നടന്നത്തിയത്. തൊട്ടടുത്ത കെട്ടിടത്തിന്റെ ഭിത്തി തുരന്നാണ് കള്ളന്‍ ജ്വല്ലറിക്കുള്ളിലെത്തിയത്.

രാത്രി മുഴുവന്‍ കടയ്ക്കുള്ളില്‍ കഴിഞ്ഞ ഇയാള്‍ ഡിസ്‌പ്ലേ വച്ചിരുന്ന ആഭരണങ്ങളത്രയും ബാഗിലാക്കി. ഇതിന് പുറമെ സ്‌ട്രോങ് റൂം തുരന്ന് അതിലുണ്ടായിരുന്ന ആഭരണങ്ങളും കൈക്കലാക്കി. തുടര്‍ന്ന് തിങ്കളാഴ്ച വൈകുന്നേരം ഏഴുമണിയോടെ ജ്വല്ലറിയില്‍ നിന്നും തിരിച്ചിറങ്ങി. ഏകദേശം 20 മണിക്കൂറോളം ജ്വല്ലറിക്കുള്ളില്‍ ലോകേഷ് ചെലവഴിച്ചെന്ന് പോലീസ് പറയുന്നു.

ചൊവ്വാഴ്ച രാവിലെയെത്തി പതിവുപോലെ ജ്വല്ലറി തുറക്കുമ്പോഴാണ് ഉടമസ്ഥന്‍ മോഷണം നടന്നതായി അറിഞ്ഞത്. അപ്പോഴേക്കും ലോകേഷ് ഛണ്ഡീഗഡിലേക്ക് ബസ് കയറിയിരുന്നു.

കവര്‍ച്ചയ്ക്ക് പിന്നാലെ രാത്രി 8.45 ഓടെ കശ്മീരി ഗെയിറ്റില്‍ നിന്നും രണ്ട് ബാഗുകളുമായി ഇയാള്‍ പോകുന്ന ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചതാണ് നിര്‍ണായകമായത്. ജ്വല്ലറിയില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങള്‍ ഇതുമായി ബന്ധിപ്പിച്ചാണ് പ്രതി ലോകേഷ് തന്നെയെന്ന് പോലീസ് ഉറപ്പിച്ചത്.

ഡല്‍ഹി പോലീസിന്റെ ഒരുസംഘം ഛത്തീസ്ഗഡിലേക്ക് തിരിക്കുകയും ചെയ്തു. ലോകേഷ് എത്തുന്നതിന് മുന്‍പ് തന്നെ ഛത്തീസ്ഗഡിലെ ഇയാളുടെ വാടകവീടിന് മുന്നിലെത്തിയ പോലീസ് സംഘം കാത്തുനില്‍ക്കുകയായിരുന്നു. ഒരു രാത്രി നീണ്ട കാത്തിരിപ്പിനൊടുവില്‍ ഇയാളെത്തിയതും പോലീസ് അറസ്റ്റ് ചെയ്തു.

Exit mobile version