കാറിന്റെ ഹെഡ് ലൈറ്റിനെ ചൊല്ലിയുണ്ടായ തര്‍ക്കം, ജവാന്റെ അടിയേറ്റ 54കാരന്‍ മരിച്ചു, കേസ്

മാതാ മന്ദിര്‍ സ്വദേശിയായ മുരളീധര്‍ റാമോജി (54) ആണ് മരിച്ചത്.

മഹാരാഷ്ട്ര: നാഗ്പൂരില്‍ കാറിന്റെ ഹെഡ് ലൈറ്റിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ എസ്ആര്‍പിഎഫ് ജവാന്റെ അടിയേറ്റ് 54കാരന് ദാരുണാന്ത്യം. സംഭവത്തില്‍ മാതാ മന്ദിര്‍ സ്വദേശിയായ മുരളീധര്‍ റാമോജി (54) ആണ് മരിച്ചത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച മരണത്തോട് കീഴടങ്ങുകയായിരുന്നു.

സംഭവത്തില്‍ എസ്ആര്‍പിഎഫ് ജവാനായ നിഖില്‍ ഗുപ്തക്കെതിരെ (30) പോലീസ് കേസെടുത്തു. ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രി വദോഡ പോലീസ് സ്റ്റേഷന് പരിധിയിലുള്ള മാതാ മന്ദിറിലാണ് സംഭവം നടന്നത്. സഹോദരിയെ കാണുന്നതിനായാണ് നിഖില്‍ ഗുപ്ത മാതാ മന്ദിറിലെത്തിയതെന്നും കാര്‍ പാര്‍ക്ക് ചെയ്യുന്നതിനിടെ ഹെഡ് ലൈറ്റുമായി ബന്ധപ്പെട്ടാണ് തര്‍ക്കമുണ്ടായതെന്നും പോലീസ് പറഞ്ഞു.

നിഖില്‍ കാര്‍ റോഡരികില്‍ പാര്‍ക്ക് ചെയ്യുന്നതിനിടെ ഹെഡ്‌ലൈറ്റിന്റെ ശക്തമായ വെളിച്ചം സമീപത്തുകൂടെ നടന്നുവരുകയായിരുന്ന മുരളീധര്‍ റാമോജിയുടെ മുഖത്തടിച്ചു. തുടര്‍ന്ന് ഹെഡ് ലൈറ്റ് ഡിം ചെയ്യാന്‍ മുരളീധര്‍ റാമോജി നിഖിലിനോട് പറഞ്ഞു. എന്നാല്‍, മുരളീധരിനോട് നിഖില്‍ തട്ടിക്കയറി. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിനിടെ നിഖില്‍ ഗുപ്ത മുരളീധറിനെ ശക്തമായി അടിക്കുകയായിരുന്നു.

ALSO READ സ്വർണം കടത്തിയ യുവാവും കവർച്ചക്കാരും തമ്മിൽ പിടിവലി; ഒടുവിൽ രണ്ടുപേർ അറസ്റ്റിൽ; കരിപ്പൂർ വിമാനത്താവളത്തിന് പുറത്ത് നടന്നത്

സംഭവ സ്ഥലത്തു തന്നെ മുരളീധര്‍ റാമോജി ബോധംകെട്ട് വീണു. താഴെ വീണ മുരളീധറിനെ ഉടന്‍ തന്നെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെത്തിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ശനിയാഴ്ചയാണ് മരിച്ചത്. നിഖില്‍ ഗുപ്തക്കെതിരെ കൊലപാതകത്തിന് തുല്യമല്ലാത്ത മനപ്പൂര്‍വമായ നരഹത്യക്കാണ് പോലീസ് കേസെടുത്തത്.

Exit mobile version