മണിപ്പൂരില്‍ കൂട്ടബലാത്സംഗ കൊല; യുവതികളെ നഗ്‌നരാക്കി നടത്തിയ അതേദിവസം 2 സ്ത്രീകളെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തി

രണ്ട് സ്ത്രീകളെ ആള്‍ക്കൂട്ടം നഗ്‌നരാക്കി നടത്തിയ മെയ് നാലിന് തന്നെയാണ് ഈ സംഭവവും നടന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.

ന്യൂഡല്‍ഹി: മണിപ്പൂരിലെ ഇംഫാലില്‍ രണ്ട് സ്ത്രീകളെ ആള്‍ക്കൂട്ടം ജോലിസ്ഥലത്തുനിന്ന് വലിച്ചിറക്കി കൂട്ടബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയെന്ന് വെളിപ്പെടുത്തല്‍. രണ്ട് സ്ത്രീകളെ ആള്‍ക്കൂട്ടം നഗ്‌നരാക്കി നടത്തിയ മെയ് നാലിന് തന്നെയാണ് ഈ സംഭവവും നടന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.

യുവതികളെ നഗ്‌നരാക്കി നടത്തിയ സംഭവം നടന്ന സ്ഥലത്തുനിന്ന് 40 കിലോമീറ്റര്‍ മാത്രം അകലെയാണ് കൂട്ടബലാത്സംഗവും കൊലപാതകവും നടന്നതെന്നാണ് റിപ്പോര്‍ട്ട്. കാങ്പോക്പി സ്വദേശിനികളായ 21 ഉം 24 ഉം വയസുള്ള യുവതികളാണ് കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടത്. ഇംഫാലിലെ കാര്‍വാഷ് സ്ഥാപനത്തിലായിരുന്നു ഇവര്‍ക്ക് ജോലി. അവിടെനിന്ന് വലിച്ചിറക്കിയാണ് യുവതികളെ ക്രൂരമായി കൊലപ്പെടുത്തിയത് എന്നാണ് വിവരം.

അതേസമയം, മണിപ്പൂരില്‍ സ്ത്രീകളെ നഗ്‌നരാക്കി ലൈംഗികാതിക്രമം നടത്തിയ സംഭവത്തിന് പിന്നാലെ മിസോറമില്‍ മെയ്ത്തി വിഭാഗക്കാര്‍ താമസിക്കുന്ന മേഖലയില്‍ സുരക്ഷ വര്‍ധിപ്പിച്ചു. സംഘര്‍ഷ സാഹചര്യം നിലനില്‍ക്കുന്നത് കണക്കിലെടുത്താണ് നടപടി. മിസോറമിലെ ഐസാവലിലാണ് സുരക്ഷ വര്‍ധിപ്പിച്ചത്.

Exit mobile version