ആവിഷ്‌കാര സ്വാതന്ത്ര്യം കടുത്ത വെല്ലുവിളികളിലൂടെയാണ് കടന്നു പോകുന്നത്, വിമര്‍ശനങ്ങള്‍ ഉന്നയിക്കുവാനുള്ള സ്വാതന്ത്ര്യം ഇല്ലാതായി; നസറുദ്ദീന്‍ ഷാ

മാധ്യമപ്രവര്‍ത്തകരെ നിശബ്ദരാക്കുകയും കലാകാരന്മാരെയും പണ്ഡിതന്മാരെയും ശ്വാസം മുട്ടിക്കുകയാണെന്നും നസറുദ്ദീന്‍ ഷാ ആരോപിച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ന് വിമര്‍ശനങ്ങള്‍ ഉന്നയിക്കുവാനുള്ള സ്വാതന്ത്രം ഇല്ലാതായെന്ന് ബോളിവുഡ് താരം നസറുദ്ദീന്‍ ഷാ. രാജ്യത്ത് ഇന്ന് മതത്തിന്റെ പേരില്‍ മതിലുകള്‍ പണിയുകയാണെന്നും തന്റെ മക്കളുടെ സുരക്ഷയെക്കുറിച്ച് തനിക്ക് ഭയമുണ്ടെന്നും ഭാവിയില്‍ ഒരു കൂട്ടം അവരോട് ഹിന്ദുവാണോ മുസ്ലിമാണോ എന്നു ചോദിച്ചാല്‍ അവര്‍ക്ക് ഉത്തരമുണ്ടാകില്ലെന്നും നസറുദ്ദീന്‍ ഷാ പറഞ്ഞു.

മാധ്യമപ്രവര്‍ത്തകരെ നിശബ്ദരാക്കുകയും കലാകാരന്മാരെയും പണ്ഡിതന്മാരെയും ശ്വാസം മുട്ടിക്കുകയാണെന്നും നസറുദ്ദീന്‍ ഷാ ആരോപിച്ചു. രാജ്യത്ത് മുന്‍പ് ഒരു നിയമ സംവിധാനം ഉണ്ടായിരുന്നുവെന്നും പക്ഷേ നിലവില്‍ ഇപ്പോള്‍ ഇരുട്ട് മാത്രമേ ഉള്ളൂവെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ആംനെസ്റ്റി ഇന്ത്യ പുറത്തിറക്കിയ വീഡിയോയിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്.

രാജ്യത്ത് നിഷ്‌ക്കളങ്കരാണ് കൊല്ലപ്പെടുന്നത്. രാജ്യം ഭീതിയും ക്രൂരതയും നിറഞ്ഞതായി മാറിയെന്നും ഷാ പറഞ്ഞു. അനീതിക്കെതിരെ പോരാടുന്നവരുടെ ഓഫീസുകള്‍ റെയ്ഡ് ചെയ്യ്ത് അത്തരക്കാരുടെ ലൈസന്‍സുകള്‍ റദ്ദാക്കുകയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും ചെയ്യുന്നുവെന്നുമെന്നും ഷാ ആരോപിച്ചു. വിയോജിപ്പുകള്‍ പ്രകടിപ്പിക്കാന്‍ സാധിക്കാന്‍ പറ്റാത്ത ഒരു രാജ്യത്തെയാണോ നമ്മള്‍ സ്വപ്‌നം കണ്ടത്? ശക്തരായവരുടെ ശബ്ദം മാത്രം കേട്ടാല്‍ മതിയെന്നാണോ, പാവപ്പെട്ടവര്‍ക്ക് ഇവിടെ ജീവിക്കേണ്ടതില്ലേ? എന്നും നസറുദ്ദീന്‍ ഷാ ചോദിച്ചു.

Exit mobile version