അടിമപ്പെട്ട് യുവതലമുറ; ഒറ്റ സിഗരറ്റ് വിൽപ്പനയ്ക്കും പൂട്ടിടാൻ കേന്ദ്രം

single cigarette | Bignewslive

ന്യൂഡൽഹി: ‘ഒന്നു പുകയ്ക്കണം, ഒന്ന് വാങ്ങട്ടെ’ ഈ പല്ലവിക്ക് ഇനി വിടചൊല്ലാം. കാരണം, രാജ്യത്ത് ഒരു സിഗരറ്റ് മാത്രമായി വിൽപ്പന നടത്തുന്നതിന് കേന്ദ്രം പൂട്ടിടാൻ ഒടുങ്ങുകയാണ്. ഒരു സിഗരറ്റ് മാത്രം വാങ്ങുന്നവരുടെ എണ്ണം പതിൻമടങ്ങ് വർധിച്ച വേളയിലാണ് കേന്ദ്ര സർക്കാർ പുതിയ തീരുമാനത്തിലേയ്ക്ക് ചുവടുവെയ്ക്കുന്നത്.

പുകവലിക്ക് അടിമപ്പെടുന്നത് യുവതലമുറയാണെന്ന റിപ്പോർട്ടുകളെയും അടിസ്ഥാനപ്പെടുത്തിയാണ് നീക്കമെന്നാണ് റിപ്പോർട്ട്. ഇതുസംബന്ധിച്ച ശുപാർശ പാർലമെന്റിന്റെ സ്റ്റാൻഡിങ് കമ്മിറ്റി നൽകിയെന്നാണ് റിപ്പോർട്ട്. കൂടാതെ, വിമാനത്താവളങ്ങളിൽ നിലവിലുള്ള സ്‌മോക്കിങ് സോണുകൾ എടുത്തുകളയണമെന്നും ശുപാർശ വെച്ചിട്ടുണ്ട്.

പുകയില ഉൽപ്പന്നങ്ങളുടെ ഉപഭോഗം കുറയ്ക്കാൻ ഇന്ത്യ 75% ജിഎസ്ടി ഏർപ്പെടുത്തണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ മാർഗനിർദേശത്തിൽ പറയുന്നത്. നിലവിൽ 53 ശതമാനമാണ് സിഗരറ്റിന്റെ ജിഎസ്ടി. ബിഡിക്ക് 22%, പുകരഹിത പുകയിലയ്ക്ക് 64% എന്നിങ്ങനെയാണ് നിരക്ക്. ശുപാർശയിൽ ബജറ്റ് സമ്മേളനത്തിനു മുൻപുതന്നെ കേന്ദ്രം തീരുമാനം കൈകൊണ്ടേയ്ക്കുമെന്നാണ് വിവരം.

മൂന്നു വർഷം മുൻപ് ആരോഗ്യമന്ത്രാലയത്തിന്റെ ശുപാർശപ്രകാരം ഇ സിഗരറ്റുകളുടെ വിൽപ്പനയും ഉപയോഗവും കേന്ദ്രം നിരോധിച്ചിരുന്നു. പുകവലിയിലൂടെ 3.5 ലക്ഷം പേർ എല്ലാ വർഷവും ഇന്ത്യയിൽ മരണമടയുന്നുവെന്നാണ് കണക്ക്. പുകവലിക്കുന്നവരിൽ 46% പേർ നിരക്ഷരരും 16% പേർ കോളജ് വിദ്യാർഥികളും ആണെന്ന് നാഷനൽ കൗൺസിൽ ഓഫ് അപ്ലൈഡ് ഇക്കണോമിക് റിസർച്ചിന്റെ സർവേയിൽ പറയുന്നു.

Exit mobile version