തീവ്രവാദികള്‍ ഉപയോഗിക്കുന്നു: ഐഎംഒ ഉള്‍പ്പടെ 14 മൊബൈല്‍ മെസഞ്ചര്‍ ആപ്പുകള്‍ നിരോധിച്ച് കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്ത് പതിനാല് മൊബൈല്‍ മെസഞ്ചര്‍ ആപ്പുകള്‍ നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍. സുരക്ഷാ ഭീഷണിയെത്തുടര്‍ന്നാണ് തീരുമാനം. ഐഎംഒ ഉള്‍പ്പടെയുള്ള ആപ്പുകളാണ് നിരോധിച്ചത്.

പാകിസ്താനില്‍ നിന്ന് സന്ദേശങ്ങള്‍ അയക്കുന്നതിനും സ്വീകരിക്കുന്നതിനും തീവ്രവാദികള്‍ ഈ മെസഞ്ചര്‍ ആപ്പുകള്‍ ഉപയോഗിച്ചെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര നടപടി.

ക്രിപ്വൈസര്‍, എനിഗ്മ, സേഫ്സ്വിസ്, വിക്കര്‍മീ, മീഡിയഫയര്‍, ബ്രിയര്‍, ബിചാറ്റ്, നാന്‍ഡ്ബോക്സ്, കോണിയന്‍, ഐഎംഒ, എലമെന്റ്, സെക്കന്റ് ലൈന്‍, സാന്‍ഗി, ത്രീമാ എന്നീ മെസഞ്ചര്‍ ആപ്പുകളാണ് കേന്ദ്രം നിരോധിച്ചത്.

ഈ ആപ്പുകള്‍ രാജ്യത്തെ നിയമങ്ങള്‍ പാലിക്കുന്നില്ലെന്നാണ് കേന്ദ സര്‍ക്കാരിന്റെ കണ്ടെത്തല്‍. ഈ ആപ്ലിക്കേഷനുകള്‍ക്ക് ഇന്ത്യയില്‍ പ്രതിനിധികളോ ഓഫീസുകളോ ഇല്ലെന്നും കണ്ടെത്തിയിട്ടുണ്ട്.

സുരക്ഷാ രഹസ്യാന്വേഷണ ഏജന്‍സികളുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണി സൃഷ്ടിക്കുന്നതും ഇന്ത്യന്‍ നിയമങ്ങള്‍ പാലിക്കാത്തതുമായ ആപ്പുകളുടെ പട്ടിക തയ്യാറാക്കിയിരുന്നു.

ഈ ആപ്പുകള്‍ നിരോധിക്കണമെന്ന് ഏജന്‍സി ബന്ധപ്പെട്ട മന്ത്രാലയത്തെ അറിയിച്ചു. 2000ലെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ട് സെക്ഷന്‍ 69എ പ്രകാരമാണ് ഈ ആപ്പുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Exit mobile version