ജോലി കഴിഞ്ഞെത്തിയ ഭര്‍ത്താവ് ചോക്ലേറ്റ് കൊണ്ടുവന്നില്ല: ഭാര്യ ആത്മഹത്യ ചെയ്തു

ബംഗളൂരു: ഭര്‍ത്താവ് ചോക്ലേറ്റ് കൊണ്ടുവരാത്തതില്‍ മനംനൊന്ത് ഭാര്യ ജീവനൊടുക്കി. കര്‍ണാടകയിലെ ഹെന്നൂര്‍ ബന്ദെക്കടുത്ത ഹൊന്നപ്പ ലേഔട്ടില്‍ താമസിക്കുന്ന സലൂണില്‍ ജോലിക്കാരനായ ഗൗതമിന്റെ ഭാര്യ നന്ദിനിയാണ് ജീവനൊടുക്കിയത്

25കാരിയാണ് നന്ദിനി. ദമ്പതികള്‍ക്ക് രണ്ട് കുട്ടികളുമുണ്ട്. മരണത്തില്‍ ആര്‍ക്കും പങ്കില്ല എന്ന് എഴുതിവച്ച ശേഷമാണ് നന്ദിനി ജീവനൊടുക്കിയത്. ഗൗതമും ഭാര്യയും കോളജ് കാലഘട്ടം തമ്മില്‍ സുഹൃത്തുക്കളാണ്.

കര്‍ണാടകയിലെ ഹെന്നൂര്‍ ബന്ദെക്കടുത്ത ഹൊന്നപ്പ ലേഔട്ടില്‍ ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. സംഭവ ദിവസം ഗൗതം ജോലിക്ക് പോവുന്നത് നന്ദിനി തടയുകയും തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് വഴക്കിടുകയും ചെയ്തു.

ജോലി കഴിഞ്ഞ് വരുമ്പോള്‍ ചോക്ലേറ്റ് കൊണ്ട് വരാന്‍ നന്ദിനി ആവശ്യപ്പെടുകയും ചെയ്തു. കൊണ്ടുവരാമെന്ന് ഉറപ്പ് നല്‍കി വീട്ടില്‍ നിന്ന് പോയ ഗൗതം പിന്നീട് നന്ദിനിയുടെ ഫോണ്‍ കോളുകള്‍ എടുത്തില്ല.

11:45ഓടെ നന്ദിനി ഭര്‍ത്താവിന് വാട്‌സാപ്പ് സന്ദേശങ്ങള്‍ അയച്ചു. താന്‍ പോവുകയാണെന്നും നേരത്തെ എത്തി മക്കള്‍ക്ക് ഭക്ഷണം കൊടുക്കണമെന്നും അവരെ നന്നായി നോക്കണമെന്നുമായിരുന്നു സന്ദേശത്തിലുണ്ടായിരുന്നത്. സന്ദേശം കണ്ട് ഭയന്ന ഗൗതം നന്ദിനിയെ വിളിച്ചെങ്കിലും ഫോണെടുത്തില്ല.

തുടര്‍ന്ന് വീട്ടിലെത്തിയ ഗൗതം നന്ദിനിയെ തൂങ്ങിമരിച്ച നിലയിലാണ് കാണുന്നത്. സംഭവത്തില്‍ നന്ദിനിയുടെ രക്ഷിതാക്കള്‍ ഗൗതമിനെതിരെ ആരോപണം ഉന്നയിച്ചിട്ടില്ല. ഹെന്നൂര്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

Exit mobile version