പതിനേഴുകാരി മകൾ പ്രണയത്തിൽ; പ്രകോപിതരായ കുടുംബം പെൺകുട്ടിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി കനാലിൽ തള്ളി; അച്ഛനും അമ്മാവനും അറസ്റ്റിൽ

ലക്നൗ: വീണ്ടും രാജ്യത്തിന് നാണക്കേടായി ഉത്തർപ്രദേശിൽ ദുരഭിമാന കൊല. 17കാരിയെ കൊലപ്പെടുത്തി കനാലിൽ മൃതദേഹം തള്ളിയ കേസിൽ അച്ഛനെയും അമ്മാവനെയും പൊലീസ് അറസ്റ്റ് ചെയ്തു.

പെൺകുട്ടിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഇരുവരും ചേർന്ന് മൃതദേഹം കനാലിൽ എറിഞ്ഞതായാണ് പോലീസ് കണ്ടെത്തിയത്. യുപിയിടെ മഥുരയിലാണ് സംഭവം.

പെൺകുട്ടി പ്രദേശത്തെ ഒരു യുവാവുമായി പ്രണയത്തിലായിരുന്നു. പെൺകുട്ടിയുടെ പ്രണയത്തിൽ വീട്ടുകാർക്ക് എതിർപ്പായിരുന്നു. പിന്നീട് ദിവസങ്ങൾക്ക് മുൻപ് പെൺകുട്ടിയെ കാണാതാവുകയായിരുന്നു. മകൾ പൽവാളിൽ ഉണ്ടെന്ന് തിരിച്ചറിഞ്ഞ് അച്ഛൻ ബൽവീർ സിങ്ങും അമ്മാവൻ തേജ്പാൽ സിങ്ങും അങ്ങോട്ടേക്ക് പോയി. തുടർന്ന് പെൺകുട്ടിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കനാലിൽ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തി.

ALSO READ- അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ മലയാളിയും; സ്ഥാനാർഥിത്വം പ്രഖ്യാപിച്ച് പാലക്കാട് വേരുകളുള്ള വിവേക് രാമസ്വാമി

പിന്നീട് മൂന്നുദിവസം കഴിഞ്ഞ് മകളെ കാമുകൻ തട്ടിക്കൊണ്ടുപോയി എന്ന് കാണിച്ച് കുടുംബം പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് കാമുകൻ ഗോപാൽ സിങ്ങിനെ അറസ്റ്റ് ചെയ്തു. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കൊലപാതകത്തിന് പിന്നിൽ അച്ഛനും അമ്മാവനുമാണെന്ന് കണ്ടെത്തിയത്.

കോൾ റെക്കോർഡ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളെ തിരിച്ചറിയാൻ സഹായിച്ചത്. പ്രതികളെ ചോദ്യം ചെയ്തപ്പോൾ കുറ്റസമ്മതം നടത്തിയതായും ഇത് ദുരഭിമാന കൊലയാണെന്നും ഡിഎസ്പി നീലേഷ് മിശ്ര പ്രതികരിച്ചു.

Exit mobile version