കുട്ടികളില്ലാത്ത മകള്‍ക്ക് നല്‍കാന്‍ യുവതിയെ കൊന്ന് കുഞ്ഞിനെ മോഷ്ടിച്ചു; നാല് പേര്‍ അറസ്റ്റില്‍

സംഭവവുമായി ബന്ധപ്പെട്ട് തെന്‍ഗാപുഖുരിയിലെ പ്രണാലി ഗൊഗോയി, ഭര്‍ത്താവ് ബസന്ത് ഗൊഗോയി, ഇവരുടെ മകനായ പ്രശാന്ത ഗൊഗോയി, നിതുമോണിയുടെ അമ്മ ബോബി എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

baby-kidnaped

ഗുവാഹട്ടി: അസമില്‍ യുവതിയെ കൊന്ന് കുഞ്ഞിനെ മോഷ്ടിച്ച സംഭവത്തില്‍ നാലംഗ സംഘം പിടിയില്‍. അപ്പര്‍ അസമിലെ ബൈലുങ് ഗ്രാമത്തിലാണ് ദാരുണമായ സംഭവം അരങ്ങേറിയത്. നിതുമോണി എന്ന യുവതിയുടെ മൃതദേഹം കഴിഞ്ഞ ദിവസമാണ് രാജാബരി ടീ എസ്റ്റേറ്റിലെ അഴുക്കുചാലില്‍ നിന്ന് കണ്ടെത്തിയത്.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് തെന്‍ഗാപുഖുരിയിലെ പ്രണാലി ഗൊഗോയി, ഭര്‍ത്താവ് ബസന്ത് ഗൊഗോയി, ഇവരുടെ മകനായ പ്രശാന്ത ഗൊഗോയി, നിതുമോണിയുടെ അമ്മ ബോബി എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

പ്രണാലി-ബസന്ത് ദമ്പതികളുടെ മകള്‍ക്ക് നല്‍കാനായി സംഘം, നിതുമോണിയുടെ പത്ത് മാസം പ്രായമുള്ള കുഞ്ഞിനെ മോഷ്ടിക്കുകയായിരുന്നു. കുഞ്ഞിനെ ലഭിക്കാനായ ഇവര്‍ നിതുമോണിയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. കുട്ടികളില്ലാത്ത മകളുടെ കുഞ്ഞെന്ന സ്വപ്നം സാക്ഷാത്കരിക്കാനാണ് കൊലപാതകം നടത്തിയതെന്ന് ദമ്പതിമാര്‍ പറഞ്ഞു.

കുഞ്ഞിനെയും കൊണ്ട് ഹിമാചല്‍ പ്രദേശിലെ മകളുടെ അടുത്തേക്ക് പോകുന്നതിനിടെയാണ് ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തത്. മുന്‍കൂട്ടി ആസൂത്രണം ചെയ്ത കൊലപാതകമാണ് നിതുമോണിയുടെതെന്നും അബദ്ധത്തില്‍ സംഭവിച്ചതല്ലെന്നും പോലീസ് വ്യക്തമാക്കി.

Exit mobile version