ചരിത്രം കുറിച്ച് സാനിയ മിര്‍സ: ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ ഫൈറ്റര്‍ പൈലറ്റ്

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയുടെ ആദ്യത്തെ മുസ്‌ലിം വനിതാ ഫൈറ്റര്‍ പൈലറ്റാകാന്‍ യു.പി മിര്‍സപൂര്‍ സ്വദേശി സാനിയ മിര്‍സ. നാഷനല്‍ ഡിഫന്‍സ് അക്കാദമിയില്‍ ഫൈറ്റര്‍ പൈലറ്റിനുള്ള സീറ്റിലേക്കാണ് സാനിയ മിര്‍സ അഡ്മിഷന്‍ നേടിയിരിക്കുന്നത്. പുനെയിലെ ഖദക്വാസ്‌ല നാഷനല്‍ ഡിഫന്‍സ് അക്കാദമിയില്‍ ഡിസംബര്‍ 27 ന് സാനിയ ജോയിന്‍ ചെയ്യും.

ഉത്തര്‍ പ്രദേശിലെ മിര്‍സാപൂര്‍ സ്വദേശിയാണ് സാനിയ മിര്‍സ. എന്‍ഡിഎയുടെ പരീക്ഷയില്‍ 149ാം റാങ്ക് ജേതാവാണ് സാനിയ. ഇന്ത്യയുടെ ആദ്യ വനിതാ കോംപാക്ട് പൈലറ്റ് ആയ അവ്‌നി ചതുര്‍വേദിയാണ് സാനിയയുടെ റോള്‍ മോഡല്‍. ടി.വി മെക്കാനിക്കായ ഷാഹിദ് അലിയാണ് സാനിയയുടെ പിതാവ്. നാട്ടില്‍ തന്നെയുള്ള സ്‌കൂളുകളിലാണ് സാനിയ പഠിച്ചത്. ജില്ലയിലെ ഏറ്റവും മികച്ച വിദ്യാര്‍ഥിയായാണ് 12ാം ക്ലാസ് പഠനം പൂര്‍ത്തിയാക്കിയത്.

തനിക്ക് അവ്‌നി ചതുര്‍വേദി പ്രചോദനമായത് പോലെ ഏതെങ്കിലും കാലത്ത് മറ്റുള്ളവര്‍ക്ക് താനുമൊരു പ്രചോദനമായാലോയെന്ന ആഗ്രഹവും സാനിയ പങ്കുവയ്ക്കുന്നു. എന്‍ഡിഎയുടെ പരീക്ഷയ്ക്ക് ശേഷം വനിതകള്‍ക്കായി സംവരണം ചെയ്തിട്ടുള്ള 19 സീറ്റുകളില്‍ രണ്ടാം സ്ഥാനം നേടിയാണ് സാനിയ മിന്നുന്ന പ്രകടനം കാഴ്ച വച്ചിട്ടുള്ളത്.


ജസോവറില്‍ തന്നെയുള്ള പണ്ഡിറ്റ് ചിന്താമണി ദുബെ ഇന്റര്‍ കോളേജില്‍ നിന്നാണ് സാനിയ പഠനം പൂര്‍ത്തിയാക്കിയത്. ഫൈറ്റര്‍ പൈലറ്റ് വിംഗില്‍ രണ്ട് സീറ്റുകളാണ് വനിതകള്‍ക്കുള്ളത്. ഇവയിലൊന്നില്‍ ഇടം നേടാന്‍ ആദ്യ ശ്രമത്തില്‍ സാനിയയ്ക്ക് സാധിച്ചിരുന്നില്ല. രണ്ടാമത്തെ ശ്രമത്തിലാണ് ഫൈറ്റര്‍ പൈലറ്റ് സീറ്റിലേക്കുള്ള ആദ്യ പടി സാനിയ കടക്കുന്നത്.

12ാം ക്ലാസ് പരീക്ഷയില്‍ യുപി സംസ്ഥാന ബോര്‍ഡ് പരീക്ഷയില്‍ മിര്‍സാപൂരിലെ ടോപ്പര്‍ കൂടിയാണ് സാനിയ. പൂനെയിലെ എന്‍ഡിഎ അക്കാദമിയില്‍ ഈ ഡിസംബറില്‍ സാനിയ പഠനം തുടങ്ങുമെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പരിശീലന കാലം വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ വായുസേനയിലെ ആദ്യ മുസ്ലിം വനിതാ ഫൈറ്റര്‍ പൈലറ്റാവും സാനിയ.

Exit mobile version