മദ്യലഹരിയിൽ ഭർത്താവിന്റെ ഉപദ്രവം പതിവ്; ഒടുവിൽ തലയ്ക്കടിച്ചും ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തി! ശേഷം മൃതദേഹത്തിനരികിൽ കിടന്നുറങ്ങി ഭാര്യ

ലഖ്നൗ: മദ്യലഹരിയിൽ സ്ഥിരമായി ഉപദ്രവിക്കുന്ന ഭർത്താവിനെ ശ്വാസംമുട്ടിച്ചും തലയ്ക്കടിച്ചും ഭാര്യ കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ റായ്ബറേലി സ്വദേശിയായ അതുൽ ആണ് ഭാര്യയുടെ കൈകളാൽ കൊല്ലപ്പെട്ടത്. കൃത്യം നടത്തിയ ശേഷം ഭർത്താവിന്റെ മൃതദേഹത്തിനൊപ്പം ഒരുരാത്രി കിടന്നുറങ്ങിയ യുവതി, രണ്ടാംദിവസമാണ് ഭർത്താവിന് അപകടം സംഭവിച്ചുവെന്ന് നാട്ടുകാരെയും വീട്ടുകാരെയും അറിയിച്ചത്.

എന്നാൽ യുവാവിന്റെ മരണത്തിൽ സംശയം തോന്നിയ പോലീസ് സംഘം ഭാര്യയെ വിശദമായി ചോദ്യംചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുൾ അഴിഞ്ഞത്. ബ്യൂട്ടി പാർലർ ഉടമയായ അന്നു ഡിസംബർ 15-ാം തീയതി രാത്രിയാണ് ഭർത്താവിനെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറയുന്നു. സ്ഥിരമായി മദ്യപിക്കുന്ന അതുൽ, വീട്ടിലെത്തി ഭാര്യയെയും മക്കളെയും ഉപദ്രവിക്കുന്നത് പതിവായിരുന്നു.

ഈ ഉപദ്രവം സഹിക്കവയ്യാതെയാണ് കൊലപ്പെടുത്തിയതെന്ന് യുവതി മൊഴി നൽകി. 15ന് രാത്രിയും മദ്യപിച്ചെത്തിയ അതുൽ ഭാര്യയുമായി വഴക്കുണ്ടാക്കി. ഇതോടെ യുവതി ഭർത്താവിനെ തലയ്ക്കടിച്ച് വീഴ്ത്തി. തുടർന്ന് ശ്വാസംമുട്ടിച്ച് മരണം ഉറപ്പുവരുത്തുകയായിരുന്നു. ശേഷമാണ്, കിടപ്പുമുറിയിൽ മൃതദേഹത്തിനൊപ്പം ഒരുരാത്രി മുഴുവൻ കിടന്നുറങ്ങിയത്. പിറ്റേദിവസം പതിവുപോലെ രാവിലെ യുവതി ജോലിക്ക് പോയി. അച്ഛൻ ഉറങ്ങുകയാണെന്നും വിളിക്കേണ്ടെന്നും മക്കളോട് പറഞ്ഞാണ് ബ്യൂട്ടിപാർലറിലേക്ക് പോയത്.

വൈകിട്ട് വീട്ടിൽ തിരിച്ചെത്തിയശേഷം അത്താഴവും ഉണ്ടാക്കി. ഇതിനുപിന്നാലെ കുട്ടികൾ ഉറങ്ങിയെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് അർധരാത്രി ഭർത്താവിന്റെ മൃതദേഹം കിടപ്പുമുറിയിൽനിന്ന് പുറത്തെത്തിച്ചത്. മൃതദേഹം വലിച്ചിഴച്ച് ഗേറ്റിന് സമീപമെത്തിച്ച യുവതി പിറ്റേദിവസം അതിരാവിലെ അയൽക്കാരെ വിവരമറിയിച്ചു. മദ്യലഹരിയിലായിരുന്ന ഭർത്താവ് തലയിടിച്ച് വീണ് മരിച്ചെന്നായിരുന്നു യുവതി അയൽക്കാരോടെല്ലാം പറഞ്ഞിരുന്നത്. ഇതിൽ സംശയം തോന്നി നടത്തിയ അന്വേഷണത്തിലാണ് യുവതിയുടെ കള്ളി വെളിച്ചത്തായത്.

Exit mobile version