ഇരട്ട സഹോദരിമാര്‍ക്ക് ഒരു ഭര്‍ത്താവ്: കേസെടുത്ത് പോലീസ്, വെട്ടിലായി നവദമ്പതികള്‍

മുംബൈ: കഴിഞ്ഞ ദിവസമാണ് ഇരട്ട സഹോദരിമാര്‍ ബാല്യകാല സുഹൃത്തായ യുവാവിനെ ഇരട്ട വിവാഹം കഴിച്ചത്. കൗതുകരമായി തോന്നിയ സംഭവം വിവാദമായിരിക്കുകയാണ്. പോലീസ് സംഭവത്തില്‍ കേസെടുത്തിരിക്കുകയാണ്.

വീട്ടുകാരുടെ സമ്മതത്തോടെയായിരുന്നു ഇവരുടെ വിവാഹം. വിവാഹ വാര്‍ത്ത വൈറലായതിനെ തുടര്‍ന്ന് വരനെതിരെ ചിലര്‍ പരാതി ഫയല്‍ ചെയ്തിരുന്നു. ഒരു ഭാര്യ ജീവിച്ചിരിക്കെ മറ്റൊരാളെ വിവാഹം കഴിക്കുന്നത് തെറ്റാണെന്നു ചൂണ്ടിക്കാട്ടിയാണ് ചിലര്‍ പോലീസില്‍ പരാതി നല്‍കിയത്.

പശ്ചിമ മഹാരാഷ്ട്രയിലെ സോലാപുര്‍ സ്വദേശിയായ അതുലിനെ ആണ് ഐടി എന്‍ജിനീയര്‍മാരായ റിങ്കിയും പിങ്കിയും വിവാഹം കഴിച്ചത്. ഇതോടെ മൂന്നു പേരും വെട്ടിലായിരിക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ ഐപിസി 494 വകുപ്പ് ചുമത്തിയാണ് വരനെതിരെ അക്ലുജ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

കുട്ടിക്കാലം മുതല്‍ ഒരുമിച്ചുവളര്‍ന്ന മൂവര്‍ക്കും പിരിയാനുള്ള ബുദ്ധിമുട്ടാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിച്ചത്. അടുത്തിടെയാണ് യുവതികളുടെ അച്ഛന്‍ മരിച്ചത്. രോഗിയായ അമ്മയെയും കൊണ്ട് അതുലിന്റെ വാഹനത്തിലാണ് സഹോദരിമാര്‍ ആശുപത്രിയിലേക്ക് പതിവായി പോയിരുന്നത്. ഈ അടുപ്പമാണ് വിവാഹത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

വെള്ളിയാഴ്ചയായിരുന്നു ഇവരുടെ വിവാഹം. ആഹ്ലാദത്തോടെ ഇരുയുവതികളും മാല ചാര്‍ത്തുന്നത് അടക്കമുള്ള വിവാഹാഘോഷത്തിന്റെ വീഡിയോ വലിയ തോതില്‍ പ്രചരിച്ചതിന് പിന്നാലെ ഇത്തരം വിവാഹത്തിലെ ശരിതെറ്റുകളെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചകളും സജീവമായിരിക്കുകയാണ്.

Exit mobile version