എല്ലാവർക്കും കേസരി, 50 ശുചീകരണ തൊഴിലാളികൾക്ക് മുണ്ടും സാരിയും; സിൽക്ക് സ്മിതയുടെ 62-ാം ജന്മദിനം ആഘോഷമാക്കി ചായക്കടക്കാരൻ

ചെന്നൈ: കടയിൽ എത്തുന്ന എല്ലാവർക്കും കേസരി, 50ഓളം ശുചീകരണ തൊഴിലാളികൾക്ക് മുണ്ടും സാരിയും നൽകി കൺമറഞ്ഞ നടി സിൽക്ക് സ്മിതയുടെ ജന്മദിനം ആഘോമാക്കി ചായക്കടക്കാരൻ. തമിഴ്‌നാട്ടിലെ ഈറോഡ് ജില്ലയിലെ സെയ്ത് കോളനിയിലെ അകിൽമേട് മെയിൻ റോഡിലെ പ്രിയ ടീ സ്റ്റാളിലാണ് ഏറെ വ്യത്യസ്തമായ ജന്മദിനാഘോഷം നടന്നത്.

സ്മിതയുടെ 62-ാം ജന്മദിനമാണ് കടുത്ത ആരാധകനായ ടീ സ്റ്റാൾ ഉടമയായ കെ കുമാർ ആഘോഷിച്ചത്. ഭാര്യയും രണ്ടു പെൺമക്കളും ഒരു മകനും അടങ്ങുന്നതാണ് കുമാറിന്റെ കുടുംബം. മൂത്ത മകൾ നിയമ വിദ്യാർഥിയാണ്. രണ്ടാമത്തെ മകൾ പന്ത്രണ്ടാം ക്ലാസിലും ഇളയ മകൻ എട്ടിലും പഠിക്കുന്നു.

കെ കുമാർ പറയുന്നത്;

നമ്മുടെ മക്കളുടെ ജന്മദിനം നമ്മൾ എങ്ങനെ ആഘോഷിക്കുന്നുവോ അതുപോലെയാണ് ഞാൻ സിൽക്ക് സ്മിതയുടെ ജന്മദിനം ഇത്രയും വർഷമായി ആഘോഷിക്കുന്നത്. എനിക്ക് അവരെ ഒരുപാട് ഇഷ്ടമാണ്. അവരുടെ മുഖഭാവങ്ങൾ എനിക്കിഷ്ടമാണ്. ചെറുപ്പത്തിൽ എനിക്ക് ഒരു വലിയ ആഘോഷം സംഘടിപ്പിക്കാൻ കഴിഞ്ഞില്ല. ഇപ്പോഴത്തെ എന്റെ സാമ്പത്തിക സ്ഥിതിയിൽ അത് ചെയ്യാൻ കഴിയുമെന്നതിനാൽ ഞാൻ അതു ഗംഭീരമാക്കുന്നു.

ഇന്ന് ഞങ്ങൾ 50 ശുചീകരണത്തൊഴിലാളികൾക്ക് സൗജന്യമായി മുണ്ടും സാരിയും നൽകി. എന്റെ 15 സുഹൃത്തുക്കളുടെ പിന്തുണയോടെയാണ് ഇതു ചെയ്തത്. എല്ലാ വർഷവും നടിയുടെ ജന്മദിനത്തിൽ ഞാൻ എന്റെ ഉപഭോക്താക്കൾക്കു മധുരപലഹാരങ്ങൾ നൽകാറുണ്ടായിരുന്നു. എന്നാൽ ഇത്തവണ ശുചീകരണത്തൊഴിലാളികളെ സഹായിക്കാൻ എന്റെ മകൾ എന്നോട് പറഞ്ഞു. അവളുടെ ആഗ്രഹപ്രകാരം ഞങ്ങളത് ചെയ്തു. നടിയോട് കടുത്ത ആരാധനയുള്ളതിനാൽ ആളുകൾ തന്നെ നിസാരമായി കാണുകയും പരിഹസിക്കുകയും ചെയ്യാറുണ്ട്.

എല്ലാവർക്കും അവളെ ഇഷ്ടമാണ്, പക്ഷേ ഇത്തരമൊരു കാര്യം ആഘോഷിക്കാൻ മുന്നോട്ടുവരാൻ ആളുകൾ മടിക്കുന്നു. ഞാൻ കുറച്ചുകാലം സിനിമയിൽ ജോലി ചെയ്തിട്ടുണ്ട്. അവർ ഈ ഇൻഡസ്ട്രിയിൽ മറ്റുള്ളവരെ സഹായിക്കുന്നതിനെക്കുറിച്ച് ധാരാളം കേട്ടിട്ടുണ്ട്. സ്വാഭാവികമായും ഞാൻ അവരിലേക്ക് ആകർഷിക്കപ്പെട്ടു.1996ൽ നടി അന്തരിച്ചപ്പോൾ സംസ്‌കാരച്ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. നാമക്കൽ ജില്ലയിലെ കുമാരപാളയം സരസ്വതി തിയറ്ററിൽ, അവർക്ക് ആദരാഞ്ജലിയായി ഒരു കൂറ്റൻ കട്ട് ഔട്ട് സ്ഥാപിച്ച് ഞങ്ങൾ ഹാരമണിയിച്ച് ആദരാഞ്ജലി അർപ്പിച്ചു. എന്നെ പിന്തുണയ്ക്കുന്നു കുടുംബം ഞാൻ മദ്യം, പുകയില അല്ലെങ്കിൽ മറ്റു ദോഷകരമായ കാര്യങ്ങൾ എന്നിവയ്ക്ക് അടിമകളായവരിൽനിന്നു വ്യത്യസ്തമായി മാന്യമായ താണു ചെയ്യുന്നതെന്നാണ് അവർ പറയുന്നത്. അവർ എന്നെക്കുറിച്ച് അഭിമാനിക്കുന്നു.

Exit mobile version