അമ്മയുടെതെന്ന് കരുതി റെയില്‍വേ ട്രാക്കില്‍ നിന്ന് കിട്ടിയ മൃതദേഹം സംസ്‌കരിച്ചു: മരണാനന്തര ചടങ്ങുകള്‍ക്കിടെ അമ്മ ജീവനോടെ എത്തി, ഞെട്ടലോടെ ചന്ദ്ര

ചെന്നൈ: അമ്മയുടെ മൃതദേഹമെന്ന് കരുതി റെയില്‍വേ ട്രാക്കില്‍ നിന്ന് കണ്ടെടുത്ത മൃതദേഹം സംസ്‌കരിച്ചതിന് പിന്നാലെ അമ്മ ജീവനോടെ വീട്ടിലെത്തി. ചെന്നൈയ്ക്കടുത്തുള്ള ഗുഡുവാഞ്ചേരിയിലാണ് സംഭവം.

അംബേദ്കര്‍ നഗറില്‍ താമസിക്കുന്ന വടിവേലുവാണ് അമ്മ ചന്ദ്രയുടേതെന്ന് കരുതി മറ്റൊരു മൃതദേഹം സംസ്‌കരിച്ചത്. സംസ്‌കാരത്തിന് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം മരണാനന്തര പൂജകള്‍ നടക്കുന്നതിനിടെ ചന്ദ്ര വീട്ടില്‍ തിരിച്ചെത്തുകയായിരുന്നു.

22 കിലോമീറ്റര്‍ അകലെയുള്ള ക്ഷേത്രത്തില്‍ ചന്ദ്ര സ്ഥിരമായി പോകാറുണ്ടായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ ക്ഷേത്രത്തിലേക്ക് പോയ ചന്ദ്രയെ കാണാതായതോടെ വീട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചു.

തൊട്ടടുത്തുള്ള റെയില്‍വേ ട്രാക്കില്‍ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയതായി പോലീസാണ് വടിവേലുവിനെ വിവരമറിയിച്ചത്. ഇത് തന്റെ അമ്മയുടേതെന്ന് ഉറപ്പിച്ച വടിവേലു മൃതദേഹവുമായി വീട്ടിലെത്തുകയും സംസ്‌കരിക്കുകയുമായിരുന്നു.

വ്യാഴാഴ്ച ചന്ദ്ര വീട്ടിലെത്തിയതും വീടിനടുത്ത് മതിലില്‍ പതിപ്പിച്ചിരിക്കുന്ന സ്വന്തം മരണവാര്‍ത്തയുടെ പോസ്റ്റര്‍ കണ്ട് നടുങ്ങിപ്പോയി. വീട്ടുകാരും ചന്ദ്രയെ കണ്ട് ഞെട്ടി. മറ്റ് ജില്ലകളിലെ ക്ഷേത്രങ്ങളില്‍ കൂടി ദര്‍ശനം നടത്തിയതുകൊണ്ടാണ് ചന്ദ്ര വീട്ടിലെത്താന്‍ വൈകിയത്. പിഴവ് മനസിലാക്കിയ പോലീസും വീട്ടുകാരും കുഴിച്ചിട്ട മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമം നടത്തിവരികയാണ്.

Exit mobile version