തിരുപ്പതി ക്ഷേത്രത്തിന് ഒരു കോടിയിലധികം രൂപ സംഭാവന ചെയ്ത് മുസ്ലീം ദമ്പതികള്‍

തിരുപ്പതി: ആന്ധ്രാ പ്രദേശിലെ തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിന് ഒരു കോടി രൂപ സംഭാവന നല്‍കി മുസ്ലീം ദമ്പതികള്‍. ചെന്നൈ സ്വദേശികളായ സുബീന ബാനുവും ഭര്‍ത്താവ് അബ്ദുള്‍ ഗാനിയുമാണ് 1.02 കോടി രൂപ ക്ഷേത്രത്തിലേക്ക് സംഭാവന നല്‍കിയിരിക്കുന്നത്.

സംഭാവന ഏറ്റുവാങ്ങിയ തിരുമല തിരുപ്പതി ദേവസ്ഥാനം എക്‌സിക്യൂട്ടിവ് ഓഫീസര്‍ എവി റെഡ്ഡി ദമ്പതികള്‍ക്ക് നന്ദി അറിയിച്ചു. 87 ലക്ഷം രൂപയുടെ ഫര്‍ണീച്ചറും പാത്രങ്ങളും 15 ലക്ഷം രൂപയുടെ ഡ്രാഫ്റ്റുമാണ് ദമ്പതികള്‍ ക്ഷേത്രത്തിലേക്ക് നല്‍കിയത്.

പുതുതായി പണികഴിപ്പിച്ച ശ്രീ പദ്മാവതി റസ്റ്റ് ഹൗസിലേക്കാണ് ഫര്‍ണീച്ചറും പാത്രങ്ങളും കൈമാറിയത്. 15 ലക്ഷം രൂപ ശ്രീ വെങ്കിടേശ്വര അന്ന പ്രസാദം ട്രസ്റ്റിനാണ് സംഭാവന നല്‍കിയത്. ശ്രീ വെങ്കിടേശ്വര അന്ന പ്രസാദം ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് ക്ഷേത്രത്തില്‍ എല്ലാ ദിവസവും അന്നദാനം നടത്തുന്നത്.

Read Also: മകളുടെ മുന്നില്‍ വച്ച് അച്ഛനെ മര്‍ദ്ദിച്ച് സംഭവം: പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ കേസ്

വ്യവസായിയായ അബ്ദുള്‍ ഗാനി ക്ഷേത്രത്തിലേക്ക് മുമ്പും സംഭാവന നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. 2020 ല്‍ കോവിഡ് മഹാമാരിക്കിടെ ക്ഷേത്രത്തിലെ അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി അബ്ദുള്‍ ഗാനി സ്‌പ്രേയര്‍ ഘടിപ്പിച്ച ട്രാക്ടര്‍ കൈമാറിയിരുന്നു.

ക്ഷേത്രത്തിലേക്ക് പച്ചക്കറികള്‍ എത്തിക്കാനായി 35 ലക്ഷം രൂപ വിലവരുന്ന റഫ്രിജറേറ്റര്‍ ട്രക്കും ഗാനി സംഭാവനയായി നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

കഴിഞ്ഞ ദിവസം തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപ സംഭാവന നല്‍കിയിരുന്നു.

Exit mobile version