ഹെല്‍മറ്റിടാത്തതിന് പിഴ ചുമത്തി, പോലീസ് സ്റ്റേഷനിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ച് ലൈന്‍മാന്‍

ലഖ്‌നൗ: ട്രാഫിക് നിയമം ലംഘിച്ചതിന് പോലീസ് പിഴ ചുമത്തി, രോഷം കൊണ്ട ലൈന്‍മാന്‍ പോലീസ് സ്റ്റേഷനിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചു. താനാഭവന്‍ പോലീസ് സ്റ്റേഷനിലേക്കുള്ള വൈദ്യുതി വിതരണമാണ് ലൈന്‍മാന്‍ തടസപ്പെടുത്തിയത്.

ആഗസ്ത് 23 -ന് ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. മെഹ്താബ് എന്ന ലൈന്‍മാന്‍ ബൈക്കില്‍ ഹെല്‍മറ്റ് ധരിക്കാതെ പോവുകയായിരുന്നു. അപ്പോള്‍ ഒരു പോലീസുകാരന്‍ വണ്ടി നിര്‍ത്തിക്കുകയും പിഴയായി ആറായിരം രൂപ ചുമത്തുകയും ചെയ്തു.

താനിനി ഒരിക്കലും ഇത് ആവര്‍ത്തിക്കില്ല എന്നും പറഞ്ഞ് മെഹ്താബ് പോലീസിനോട് പിഴയില്‍ നിന്നും ഒഴിവാക്കാന്‍ അപേക്ഷിച്ചു. എന്നാല്‍, ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരന്‍ ഇതൊന്നും കേള്‍ക്കാന്‍ തയ്യാറായില്ല. പോരാത്തതിന് വൈദ്യുതി വകുപ്പിലുള്ളവര്‍ അമിത പണം ചുമത്തി ജനങ്ങളെ കൊള്ളയടിക്കുകയാണ് എന്ന് കൂടി പറഞ്ഞു.

താനാഭവന്‍ പോലീസ് സ്റ്റേഷനിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കാന്‍ ലൈന്‍മാന്‍ വൈദ്യുത തൂണില്‍ കയറുന്ന വീഡിയോ അധികം വൈകാതെ തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ‘തനിക്ക് ആകെ കിട്ടുന്ന ശമ്പളം അയ്യായിരം രൂപയാണ്. എന്നോട് പിഴയായി വാങ്ങിയത് ആറായിരം രൂപയാണ്. ഞാന്‍ ആ പോലീസുകാരനോട് പറഞ്ഞതാണ് എന്നോട് ഇത്തവണ ക്ഷമിക്കൂ, ഭാവിയില്‍ ഒരിക്കലും ഞാനിത് ആവര്‍ത്തിക്കില്ല എന്ന്. പക്ഷേ, അവര്‍ യാതൊരു ദയയും കാണിച്ചില്ല’ എന്നും മെഹ്താബ് പറഞ്ഞു.

എന്നാല്‍, വൈദ്യുതി ലൈന്‍ വിച്ഛേദിച്ചതിന് വൈദ്യുതി വകുപ്പ് മറ്റൊരു കാരണമാണ് പറഞ്ഞത്. പോലീസ് സ്റ്റേഷന് ആയിരക്കണക്കിന് രൂപയുടെ വൈദ്യുതി ബില്ലുകള്‍ കുടിശ്ശികയുണ്ടെന്ന് അവര്‍ അവകാശപ്പെട്ടു. വൈദ്യുതി വകുപ്പില്‍ നിന്നുമുള്ള അമിതേഷ് മൗര്യ പറയുന്നത് 55,000 രൂപ ബില്ലിനത്തില്‍ പോലീസ് സ്റ്റേഷന്‍ അടക്കാനുണ്ട്. അതുകൊണ്ടാണ് വൈദ്യുതി വിച്ഛേദിച്ചത് എന്നാണ്.

Read also: ‘സ്റ്റിയറിങ് ഉള്ള ചുവപ്പ് കാര്‍ വാങ്ങാന്‍ ഫണ്ട് അനുവദിക്കണം’; പഞ്ചായത്ത് മെമ്പര്‍ക്ക് കത്തയച്ച് രണ്ടാംക്ലാസ്സുകാരന്‍

ലൈന്‍മാന്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. പോലീസ് സ്റ്റേഷനില്‍ നിന്ന് വൈദ്യുതി ബില്ലായി ആയിരക്കണക്കിന് രൂപ നല്‍കാനുണ്ടെന്നാണ് വൈദ്യുതി വകുപ്പ് അവകാശപ്പെടുന്നത്. ജോലി കഴിഞ്ഞു വരുമ്പോഴാണ് മെഹ്താബിനെ ട്രാഫിക് പോലീസ് പിടികൂടിയത്. മാസത്തില്‍ 5000 രൂപ ശമ്പളമുള്ള മെഹ്താബിന് 6000 രൂപയുടെ ചലാനാണ് പോലീസ് നല്‍കിയതെന്നും തന്നെ പിടികൂടുമ്പോള്‍ സമാന കുറ്റം ചെയ്ത പലരും കടന്നുപോയെന്നും മെഹ്താബ് പറഞ്ഞു.

Exit mobile version