‘ചിയാന്‍ സുഖമായിരിക്കുന്നു’: വിക്രമിന് ഹൃദയാഘാതം ഉണ്ടായിട്ടില്ല;വാര്‍ത്തകള്‍ തള്ളി മകന്‍

ചെന്നൈ: നടന്‍ വിക്രമിന് ഹൃദയാഘാതം സംഭവിച്ചിട്ടില്ലെന്ന് വ്യക്തമാക്കി
മകന്‍ ധ്രുവ് വിക്രം. ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെ ആയിരുന്നു ധ്രുവിന്റെ പ്രതികരണം. വിക്രമിന് നെഞ്ചില്‍ നേരിയ അസ്വസ്ഥതയുണ്ടായിരുന്നു, അതിനായി ചികിത്സയിലാണ്.

ഹൃദയാഘാതം ഉണ്ടായിട്ടില്ല. ഇതുമായി ബന്ധപ്പെട്ട കിംവദന്തികള്‍ കേള്‍ക്കുന്നതില്‍ തങ്ങള്‍ക്ക് വേദനയുണ്ടാക്കിയെന്നും ധ്രുവ് പറയുന്നു. ചിയാന്‍ ഇപ്പോള്‍ സുഖമായിരിക്കുന്നു. ഈ സമയത്ത് കുടുംബത്തിന് ആവശ്യമായ സ്വകാര്യത ആവശ്യമാണ്. ഒരു ദിവസത്തിനകം അദ്ദേഹം ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആകാനാണ് സാധ്യതയെന്നും ധ്രുവ് അറിയിച്ചു.

വിക്രമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന വാര്‍ത്ത പുറത്തുവന്നതോടെ നിരവധിപ്പേരാണ് സമൂഹമാധ്യമങ്ങളിലൂടെ അദ്ദേഹത്തിന് ആയുരാരോഗ്യസൗഖ്യം നേരുന്നത്. ‘ഗെറ്റ് വെല്‍ സൂണ്‍ ചിയാന്‍’ എന്ന ഹാഷ് ടാഗ് ഇപ്പോള്‍ ട്വിറ്ററില്‍ ട്രെന്റിംഗ് ആയിരിക്കുകയാണ്.

ഹൃദയാഘാതം സംഭവിച്ചെന്ന വാര്‍ത്ത അദ്ദേഹത്തിന്റെ മാനേജന്‍ എം. നാരയണന്‍ തള്ളിയിരുന്നു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ചെന്നൈയിലെ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന നടന്‍ വിക്രം അപകടനില തരണം ചെയ്തുവെന്ന് ആശുപത്രി അധികൃതരും അറിയിച്ചിരുന്നു.

വിക്രം മുഖ്യവേഷത്തിലെത്തുന്ന പൊന്നിയിന്‍ സെല്‍വന്‍ എന്ന ചിത്രത്തിന്റെ ടീസര്‍ ലോഞ്ച് ചെന്നൈയില്‍ ഇന്ന് വൈകീട്ട് നടന്നു. ഇതിനിടെയാണ് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്

2019 ജൂലൈയില്‍ റിലീസ് ചെയ്യപ്പെട്ട ‘കദരം കൊണ്ടാന്‍’ ആണ് വിക്രത്തിന്റേതായി അവസാനം തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം. അതേവര്‍ഷം ധ്രുവ് വിക്രം നായകനായ ആദിത്യ വര്‍മയില്‍ ഒരു ഗാനരംഗത്തില്‍ അതിഥിതാരമായി വന്നുപോവുകയും ചെയ്തിരുന്നു വിക്രം.

Exit mobile version