കുടുംബവാഴ്ച അവസാനിപ്പിക്കും: കേരളവും തമിഴ്‌നാടും തെലങ്കാനയും പിടിക്കും; വെല്ലുവിളിച്ച് അമിത്ഷാ

ഹൈദരാബാദ്: ദക്ഷിണേന്ത്യയിലും ബിജെപി അധികാരം പിടിച്ചെടുക്കുമെന്ന് മുന്നറിയിപ്പുമായി അമിത് ഷാ. ഹൈദരാബാദില്‍ നടക്കുന്ന ബിജെപി ദേശീയ എക്സിക്യൂട്ടീവ് യോഗത്തില്‍ സംസാരിക്കുമ്പോഴാണ് അമിത് ഷായുടെ പരാമര്‍ശം. കേരളം, ആന്ധ്രാപ്രദേശ്, തമിഴ്നാട്, എന്നിവയ്ക്ക് പുറമെ പശ്ചിമ ബംഗാളിലും ഒഡീഷയിലും ഭരണം പിടിക്കുന്നത് സംബന്ധിച്ച് പ്രമേയവും യോഗം പാസാക്കി.

തെലങ്കാനയിലെയും പശ്ചിമ ബംഗാളിലെയും രാഷ്ട്രീയ കുടുംബവാഴ്ച അവസാനിപ്പിച്ച് രണ്ട് സംസ്ഥാനങ്ങളിലും ബിജെപി സര്‍ക്കാര്‍ രൂപവത്കരിക്കുമെന്നും അമിത് ഷാ പറഞ്ഞു. ഒരു കുടുംബത്തിന്റെ മാത്രം പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്ന് അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയുടെ നിയന്ത്രണം ആ കുടുംബത്തിന് നഷ്ടപ്പെടുമെന്ന് ഭയന്നാണ് പാര്‍ട്ടി അധ്യക്ഷനെ തിരഞ്ഞെടുക്കാതിരിക്കുന്നത്.

തെലങ്കാനയിലെയും പശ്ചിമ ബംഗാളിലെയും കുടുംബവാഴ്ച ഇന്ത്യയെ ശക്തമായ രാജ്യമാക്കി മാറ്റാന്‍ കേന്ദ്രത്തിലും മിക്ക സംസ്ഥാനങ്ങളിലും 30 വര്‍ഷമെങ്കിലും ബിജെപി അധികാരത്തില്‍ തുടരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ, ദ്രൗപദി മുര്‍മുവിനെ രാഷ്ട്രപതി സ്ഥാനാര്‍ഥിയാക്കിയ എന്‍ഡിഎയുടെ തീരുമാനം ചരിത്രപരമാണെന്ന് നരേന്ദ്ര മോഡി ദേശീയ എക്സിക്യൂട്ടീല്‍ പറഞ്ഞു. മുര്‍മുവിന്റെ പൊതുജീവിതത്തെ മോഡി പ്രശംസിച്ചെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.

പ്രധാനമന്ത്രി നരേന്ദ്ര മോഡി, കേന്ദ്രമന്ത്രിമാര്‍, 19 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, ദേശീയ നേതാക്കള്‍ എന്നിവര്‍ രണ്ടുദിവസത്തെ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ഹൈദരാബാദ് മാധാപുരിലെ അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ സെന്ററിലാണ് യോഗം. രാവിലെ ചേര്‍ന്ന ദേശീയ ഭാരവാഹിയോഗത്തോടെയാണ് കഴിഞ്ഞ ദിവസം ഉന്നതതലയോഗം തുടങ്ങിയത്.

കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പുകളിലും ഉപതിരഞ്ഞെടുപ്പുകളിലും പാര്‍ട്ടി നേടിയ വിജയം, പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കേന്ദ്രപദ്ധതികളുടെ നിര്‍വഹണം തുടങ്ങിയവ യോഗം ചര്‍ച്ച ചെയ്തു. മോഡി സര്‍ക്കാര്‍ നടപ്പാക്കിയ ക്ഷേമപദ്ധതികളാണ് തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് വിജയം നല്‍കിയതെന്ന് ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ പറഞ്ഞിരുന്നു.

ബൂത്തുതലങ്ങളില്‍ പ്രവര്‍ത്തനം ശക്തമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് നഡ്ഡ നിര്‍ദേശിച്ചു. താഴെത്തട്ടില്‍ ജനങ്ങളെ ഉള്‍പ്പെടുത്തി വാട്‌സാപ്പ് ഗ്രൂപ്പുകള്‍ക്ക് രൂപം നല്‍കുമെന്ന് ഭാരവാഹിയോഗത്തിനുശേഷം പത്രസമ്മേളനത്തില്‍ ദേശീയ ഉപാധ്യക്ഷ വസുന്ധര രാജെ പറഞ്ഞു.

Exit mobile version