ചെന്നൈ: ഫ്രീക്കന്മാരായി എത്തിയവരുടെ തലമുടിയിൽ കത്തിവെച്ച് സ്‌കൂൾ അധികൃതർ. തിരുവള്ളൂർ ജില്ലയിലെ ഗുമ്മിഡിപൂണ്ടിയിലെ സർക്കാർ സ്‌കൂളിലാണ് കൂട്ടമുടിവെട്ടൽ യജ്ഞം നടന്നത്. ബാർബർമാരെ സ്‌കൂളിലേക്ക് വിളിച്ചുവരുത്തിയാണ് മുടിവെട്ടിയത്.
തലമുടിയിൽ ഫാഷൻ പ്രയോഗിച്ച 100-ൽ പരം വിദ്യാർഥികളുടെ മുടിയാണ് സ്‌കൂളിൽ വെച്ചു തന്നെ വെട്ടി ഒതുക്കി മിടുക്കന്മാരാക്കിയത്. മൂവായിരത്തിലധികം വിദ്യാർഥികൾ പഠിക്കുന്ന സ്‌കൂളിൽ വീണ്ടും ക്ലാസുകൾ ആരംഭിച്ചപ്പോൾ പലരും തലമുടിയിൽ പരീക്ഷണം നടത്തിയതായി കണ്ടെത്തി.
ശേഷമാണ് സ്‌കൂൾ അധികൃതർ നടപടിക്കൊരുങ്ങിയത്. പ്രധാനാധ്യാപകൻ അയ്യപ്പൻ ഓരോ ക്ലാസുകളിലും കയറിയിറങ്ങി മുടി നീട്ടിവളർത്തിയവരെയും കൂടുതൽ ഫാഷൻ കാണിച്ചവരെയും പിടികൂടി. പിന്നാലെ എല്ലാവരുടെയും മാതാപിതാക്കളെ ബന്ധപ്പെട്ട് മുടിവെട്ടുന്നകാര്യം അറിയിച്ചു. മാതാപിതാക്കളും സമ്മതം മൂളിയതോടെ ബാർബർമാരെ വിളിച്ചുവരുത്തി സ്‌കൂൾ വളപ്പിൽ കൂട്ടമുടിവെട്ടൽ നടത്തുകയായിരുന്നു.