‘ഒരു ഇന്ത്യന്‍ സ്ത്രീയ്ക്കും ഭര്‍ത്താവിനെ പങ്ക് വയ്ക്കാന്‍ കഴിയില്ല’ : അലഹബാദ് ഹൈക്കോടതി

അലഹബാദ് : ഒരു ഇന്ത്യന്‍ സ്ത്രീയ്ക്കും സ്വന്തം ഭര്‍ത്താവിനെ പങ്ക് വയ്ക്കാന്‍ കഴിയില്ലെന്ന് അലഹബാദ് ഹൈക്കോടതി. രണ്ടാം ഭാര്യ ജീവനൊടുക്കിയ കേസില്‍ ആത്മഹത്യാ പ്രേരണാക്കുറ്റം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് വാരാണസി സ്വദേശി സുശീല്‍ കുമാര്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി ജസ്റ്റിസ് രാഹുല്‍ ചതുര്‍വേദിയാണ് പരാമര്‍ശം നടത്തിയത്.

“ഒരു ഇന്ത്യന്‍ സ്ത്രീയ്ക്കും ഭര്‍ത്താവിനെ പങ്ക് വയ്ക്കാന്‍ കഴിയില്ല. ഭര്‍ത്താവിന്റെ കാര്യത്തില്‍ അവര്‍ ഒരുപാട് പൊസസ്സീവ് ആണ്. തന്റെ ഭര്‍ത്താവ് മറ്റൊരു സ്ത്രീയുമായി ബന്ധത്തിലാവുന്നതും മറ്റൊരു വിവാഹം കഴിക്കുന്നതുമൊക്കെ അവര്‍ക്ക് സഹിക്കാവുന്നതിലും അപ്പുറമാണ്. ഇത്തരം സാഹചര്യങ്ങളില്‍ അവരെന്താണ് ചെയ്യുകയെന്ന് പറയാനാവില്ല”. ജസ്റ്റിസ് നിരീക്ഷിച്ചു.

2018 സെപ്റ്റംബറിലാണ് സുശീലിനെതിരെ പരാതിയുമായി രണ്ടാം ഭാര്യ പോലീസിനെ സമീപിച്ചത്. വിവാഹിതനാണെന്ന കാര്യം മറച്ചു വെച്ച് ഇയാള്‍ തന്നെ കല്യാണം കഴിയ്ക്കുകയായിരുന്നുവെന്നും ഇപ്പോള്‍ മൂന്നാമതും വിവാഹം കഴിക്കാന്‍ പോവുകയാണെന്നുമായിരുന്നു യുവതിയുടെ പരാതി. സുശീലിന്റെ മാതാപിതാക്കള്‍ ക്രൂരമായി പീഡിപ്പിച്ചിരുന്നുവെന്നും പരാതിയിലുണ്ടായിരുന്നു. പരാതി നല്‍കിയതിന് പിറ്റേ ദിവസം ഇവര്‍ ആത്മഹത്യ ചെയ്തു. പന്ത്രണ്ട് വര്‍ഷം മുമ്പായിരുന്നു ഇവരുമായുള്ള സുശീലിന്റെ വിവാഹം. ആദ്യ വിവാഹത്തില്‍ ഇയാള്‍ക്ക് രണ്ട് കുട്ടികളുണ്ട്.

Exit mobile version