പത്താംക്ലാസ് പരീക്ഷ എഴുതാനെത്തിയ പെണ്‍കുട്ടിക്ക് നേരെ ഭര്‍ത്താവിന്റെ ആസിഡ് ആക്രമണം: പൊള്ളലേറ്റ കുട്ടി ഗുരുതരാവസ്ഥയില്‍

കൊല്‍ക്കത്ത: പരീക്ഷ എഴുതാന്‍ പോയ പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിക്ക് നേരെ ഭര്‍ത്താവിന്റെ ആസിഡ് ആക്രമണം. മുത്തും ഖശരീരത്തിന്റെ മുകള്‍ ഭാഗത്തും ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചു.

പശ്ചിമ ബംഗാളിലെ ബിര്‍ഭും ജില്ലയിലാണ് സംഭവം. പരീക്ഷാ കേന്ദ്രത്തിന് മുന്നില്‍ വെച്ചാണ് പത്താം ക്ലാസ് പരീക്ഷ എഴുതാന്‍ എത്തിയ പെണ്‍കുട്ടിയെ ഇയാള്‍ ആക്രമിച്ചത്. പ്രതിയെ അറസ്റ്റ് ചെയ്തു.

ലോക്ഡൗണ്‍ സമയത്തായിരുന്നു പെണ്‍കുട്ടിയുടെ വിവാഹം. വിവാഹത്തിന് ശേഷം പെണ്‍കുട്ടി പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകള്‍ തുടര്‍ന്നെങ്കിലും പ്രതിക്ക് അത് ഇഷ്ടമായിരുന്നില്ല. തുടര്‍ന്ന് പെണ്‍കുട്ടി സ്വന്തം വീട്ടിലേക്ക് പോയി തയ്യാറെടുപ്പ് തുടര്‍ന്നു.

പരീക്ഷ നടക്കുന്ന ദിവസം രാവിലെ പ്രതി പെണ്‍കുട്ടിയെ വിളിച്ച് പരീക്ഷ കേന്ദ്രം എവിടെയാണെന്ന് അന്വേഷിക്കുകയും അവിടേക്ക് എത്തുകയും ചെയ്തു. പെണ്‍കുട്ടിയോട് പരീക്ഷ എഴുതരുതെന്ന് ആവശ്യപ്പെട്ടു.

എന്ത് സംഭവിച്ചാലും പരീക്ഷ എഴുതുമെന്ന് പറഞ്ഞ പെണ്‍കുട്ടിക്ക് നേരെ ഇയാള്‍ ആസിഡ് ഒഴിക്കുകയായിരുന്നു. വിവാഹ ശേഷം പെണ്‍കുട്ടി പഠനം തുടരുന്നതിനോട് ഇയാള്‍ക്ക് എതിര്‍പ്പായിരുന്നു.

Exit mobile version