നിസ്‌കാര സൗകര്യം ഒരുക്കി: സര്‍ക്കാര്‍ സ്‌കൂളിനെതിരെ നടപടിയ്‌ക്കൊരുങ്ങി കര്‍ണാടക

മംഗളൂരു: വിദ്യാര്‍ത്ഥികള്‍ക്ക് നിസ്‌കാര സൗകര്യം ഒരുക്കിയതിന് മംഗളൂരുവിലെ സര്‍ക്കാര്‍ സ്‌കൂളിനെതിരെ നടപടിയ്‌ക്കൊരുങ്ങി കര്‍ണാടക വിദ്യാഭ്യാസ വകുപ്പ്. ഇതിന് മുന്നോടിയായി സ്‌കൂള്‍ പ്രിന്‍സിപ്പാളിനോട് വിശദീകരണം തേടി.

മംഗളൂരു കഡബ സര്‍ക്കാര്‍ സ്‌കൂളിനാണ് കര്‍ണാടക വിദ്യാഭ്യാസ വകുപ്പ് നോട്ടീസ് അയച്ചത്. സ്‌കൂളില്‍ നിസ്‌കാര സൗകര്യം ഒരുക്കിയത് എന്തിനെന്ന് ചൂണ്ടികാട്ടിയാണ് നോട്ടീസ്. സ്‌കൂള്‍ പ്രിന്‍സിപ്പലിനോട് ഉടന്‍ വിശദീകരണം ആവശ്യപ്പെട്ടാണ് നോട്ടീസ്.

എന്നാല്‍ ഒഴിവുള്ള ക്ലാസില്‍ വെള്ളിയാഴ്ച നമസ്‌കാരത്തിനായി സൗകര്യം നല്‍കിയതാണെന്ന് സ്‌കൂള്‍ മാനേജ്‌മെന്റ് വിശദീകരിച്ചു. വര്‍ഷങ്ങളായി മുസ്ലീം വിദ്യാര്‍ത്ഥികള്‍ക്ക് ഈ സൗകര്യം നല്‍കാറുണ്ടെന്നും ഇതിന്റെ പേരില്‍ ക്ലാസുകള്‍ തടസ്സപ്പെട്ടിട്ട് ഇല്ലെന്നും സ്‌കൂള്‍ അധികൃതര്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍ ജില്ലാ വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയില്ലാതെയാണ് നിസ്‌കാര സൗകര്യം ഒരുക്കിയതെന്നും അനാവശ്യ നീക്കമെന്നുമാണ് വിദ്യാഭാസ വകുപ്പിന്റെ നിലപാട്. ബിദറില്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥിനികളെ സ്വകാര്യ നഴ്‌സിങ്ങ് കോളേജില്‍ പരീക്ഷയ്ക്ക് അനുവദിച്ചില്ല. ഇതിനെതിരെ വിദ്യാര്‍ത്ഥിനികള്‍ കോളേജിന് മുന്നില്‍ പ്രതിഷേധിച്ചു. കോളേജിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് വിദ്യാര്‍ത്ഥികള്‍.

ഹിജാബ് നിരോധനത്തിനെതിരെ പ്രതികരിച്ച പെണ്‍കുട്ടികളുടെ ചിത്രങ്ങളും വീട്ടുവിലാസവും മൊബൈല്‍ നമ്പറും സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ രീതിയില്‍ പ്രചരിച്ചിരുന്നു. പെണ്‍കുട്ടികളുടെ വിവരങ്ങള്‍ ചോര്‍ത്തിയത് ബിജെപി എംഎല്‍എ രഘുപതി ഭട്ടും പിയു കോളേജ് പ്രിന്‍സിപ്പള്‍ രുദ്ര ഗൗഡയുമെന്നാണ് ആരോപണം. രാഷ്ട്രീയ ഗൂഡാലോചനയെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ട് ഉഡുപ്പി എസ്പിക്ക് മാതാപിതാക്കള്‍ പരാതി നല്‍കി.

Exit mobile version