പൊതുസ്ഥലത്ത് നിസ്‌കരിക്കുന്നത് അനുവദിക്കില്ല; വീടിനുള്ളിലോ മസ്ജിദിലോ മതിയെന്ന് ഹരിയാന മുഖ്യമന്ത്രി

ചണ്ഡിഗഢ്: പൊതുസ്ഥലത്ത് നിസ്‌കരിക്കുന്നത് അനുവദിക്കാനാവില്ലെന്ന നിലപാടുമായി ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ. ആരാധനാലയങ്ങളിലാണ് പ്രാർഥിക്കേണ്ടതെന്നും സർക്കാർ ഭൂമിയിൽ ഇതിന് അനുമതി നൽകില്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാവർക്കും പ്രാർത്ഥനയ്ക്കുള്ള സൗകര്യം ലഭിക്കണം. അതേസമയം ആരുടെയും അവകാശങ്ങൾ ലംഘിക്കപ്പെടരുതെന്നും ഖട്ടർ പറഞ്ഞു.
Read also-ഗോ പൂജയ്ക്കിടെ പശു സ്വർണമാല വിഴുങ്ങി; ചാണകത്തിലൂടെ ലഭിച്ചില്ല; ഒടുവിൽ സ്‌കാനിങും പശുവിന് ശസ്ത്രക്രിയയും

ഗുരുഗ്രാമിൽ തുറസായ സ്ഥലങ്ങളിൽ നിസ്‌കാരത്തിന് സർക്കാർ നൽകിയിരുന്ന അനുമതിയും ഇതോടെ പിൻവലിച്ചു. നഗരത്തിൽ പ്രത്യേകം സ്ഥലങ്ങൾ നിസ്‌കാരത്തിനായി അനുവദിച്ചിരുന്നു. ഇനി അത് അനുവദിക്കില്ല. വെള്ളിയാഴ്ച പ്രാർത്ഥന പള്ളിയിലും സ്വകാര്യ ഇടങ്ങളിലും നടത്താം. പൊതു സ്ഥലത്ത് ഇനി അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട എല്ലാവരെയും ഉൾപ്പെടുത്തി വിഷയം ചർച്ചചെയ്ത് പരിഹരിക്കാൻ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതുവരെ വീടിനുള്ളിലോ മസ്ജിദുകളിലോ മാത്രമേ നിസ്‌കരിക്കാവൂയെന്നും ഖട്ടർ പറഞ്ഞു. ഗുഡ്ഗാവിലെ പിഡബ്ല്യുഡി റെസ്റ്റ് ഹൗസിൽ ഗുരുഗ്രാം മെട്രോപൊളിറ്റൻ ഡെവലപ്മെന്റ് അതോറിറ്റി (ജിഎംഡിഎ) യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു ഖട്ടർ.

പ്രശ്‌നങ്ങൾ ചർച്ച ചെയ്തു പരിഹരിക്കാനായി പോലീസിനും ഡെപ്യൂട്ടി കമ്മീഷണർക്കും നിർദേശം നൽകിയിട്ടുണ്ട്. ചർച്ച ചെയ്ത് രമ്യമായ പരിഹാരം കാണുമെന്നും ഖട്ടർ വ്യക്തമാക്കി.

Exit mobile version